കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച മേല്‍നടപടികളും വെളിപ്പെടുത്തണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2014-17 കാലത്ത് വിദേശത്തുനിന്ന് തിരികെ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് അറിയിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍, തിരികെ കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് എന്നിവ 15 ദിവസത്തിനകം വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍.കെ. മാഥുര്‍ ഉത്തരവിട്ടു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയുടെ പരാതിയിലാണ് നടപടി.
ഇതിന് പുറമെ ഇക്കാലയളവില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച മേല്‍നടപടികളും വെളിപ്പെടുത്തണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളായ മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാര്‍ട് സിറ്റി എന്നിവയെ കുറിച്ചും വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഉദ്യോഗസ്ഥരുടെ അഴിമതിയെകുറിച്ച് വ്യക്തമാക്കാനും നിര്‍ദേശം പറയുന്നു. എയിംസിലെ നിയമവങ്ങള്‍ക്ക് പിന്നില്‍ ബിജെപി മന്ത്രിക്ക പങ്കുണ്ടെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് ചതുര്‍വേദി മുന്‍പ് അയച്ച കത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നത് വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സുപ്രധാന വിവരങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിവരാവകാശ നിയമപ്രകാരം ചതുര്‍വേദി ഉന്നയിച്ച ഈ ചോദ്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നേരത്തെ പിഎംഒയുടെ നിലപാട്. ഇതിനെതിരെ ചതുര്‍വേദി കമ്മിഷനെ സമീപിച്ചതോടെയാണ് വിവരങ്ങള്‍ നല്‍കാനുള്ള ഉത്തരവുമായി കമ്മീഷന്‍ രംഗത്തെത്തിയത്.
എന്‍ഡിഎയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗാദാനങ്ങളില്‍ ഒന്നായിരുന്നു വിദേശത്തി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ നാട്ടിലെത്തിക്കുമെത്. ഇത്തരത്തില്‍ തുക നാട്ടിലെത്തുന്നതോടെ ഒരു പൗരന്റെയും അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും നരേന്ദ്രമോദി അക്കാലയളവില്‍ പ്രഖ്യാപിച്ചിരുന്നു.