57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാമെന്നായിരുന്നു 2017-ല്‍ മഞ്ജുവാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം.
വയനാട്ടിലെ പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍ പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജുവാര്യക്ക് നോട്ടീസ്. ലീഗല്‍ സർവീസസ് അതോറിറ്റിയുടേതാണ് നടപടി. സംഭവത്തിൽ
തിങ്കളാഴ്ച നടി നേരിട്ട് ഹാജരാവണമെന്നാണ് അതോറിറ്റി രേഖാമുലം അറിയിച്ചത്.
57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാമെന്നായിരുന്നു 2017-ല്‍ മഞ്ജുവാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം. എന്നാൽ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ഇതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ മഹാപ്രളയത്തിൽ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. എന്നാൽ മഞ്ജു വാര്യർ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നില നില്‍ക്കുന്നതിനാല്‍ സർക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്.
എന്നാല്‍ ഒന്നേമുക്കാല്‍ കോടിരൂപ ചെലവില്‍ 57 കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷന്റെ നിലപാട്. കോളനിയിലെ വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങള്‍ക്കുമായി ആകെ 10 ലക്ഷം രൂപ നല്‍കുകയോ ചെയ്യാമെന്നായിരുന്നു നേരത്തെ ലീഗല്‍ സർവീസ് അഥോറിറ്റി സിറ്റിംഗില്‍ മഞ്ജു വാര്യർ ഫൗണ്ടേഷന്‍ അധികൃതർ അറിയിച്ചത്. ഇത് കോളനിക്കാർ അംഗീകരിച്ചിരന്നില്ല. ഇതോടെയാണ് തിങ്കളാഴ്ച മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി നിർദേശിച്ചത്.