പത്തുവർഷം മുൻപുനടന്ന സംഭവത്തിൻമേലാണ് തുഷാർ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാനിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിലായ 9 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 17 കോടി രൂപ) വണ്ടിച്ചെക്ക് കേസ് രമ്യമായി പരിഹരിക്കാൻ തീരുമാനമായതായി റിപ്പോർട്ട്. പരാതിക്കാരനായ നാസിൽ അബ്ദുള്ളയുമായി ദുബായിൽ വച്ച് നടത്തിയ ഒത്തു തീർപ്പ് ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച വൈകീട്ടോടെ ജാമ്യം നേടി പുറത്തിറങ്ങിയ തുഷാർ വെള്ളിയാഴ്ച ഉച്ചയോടെയാണ് പരാതിക്കാരനുമായ കൂടിക്കാഴ്ച നടത്തിയത്. ഈ ചർച്ചയിലാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ തീരുമാനമായത്. ചർച്ച ഇതിനോടകം പുര്‍ത്തിയായി നാസിൽ മടങ്ങിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പത്തുവർഷം മുൻപുനടന്ന സംഭവത്തിൻമേലാണ് തുഷാർ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാനിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിൽ വെള്ളാപ്പള്ളി നടേശൻറെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നാലു ദിവസം മുൻപാണ് തുഷാറിനെതിരെ പൊലീസിൽ പരാതി നൽകിയത്.
അറസ്റ്റിലായതിന് പിന്നാലെ ജയിലിലേക്ക് മാറ്റിയെങ്കിലും പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലെത്തിയിരുന്നെന്നാണ് റിപ്പോർട്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലും മോചനം വേഗത്തിലാക്കാൻ സഹായിക്കുകയായിരുന്നു.
Read More- ‘തുഷാർ ജയിലിലായതിനു പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ’