മോക്ക് പോളിങ് ഡാറ്റ നീക്കാത്ത മെഷീനുകൾ അവസാനം മാത്രമേ എണ്ണുകയുള്ളു എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ സംസ്ഥാനത്ത് ഒരുക്കങ്ങൾ പുർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണൽ നിയന്ത്രിക്കുന്നതിനായി 140 അഡീഷണൽ റിട്ടണിങ്ങ് ഓഫീസർ മാരെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. വോട്ടെണ്ണൽ നടപടി വേഗത്തിലാക്കുന്നതിനായാണ് നിയമനമെന്നും ഒരുക്കങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വോട്ടെണ്ണലിൽ തർക്കം വന്നാൽ വിവി പാറ്റ റസീപ്റ്റുകളുടെ എണ്ണം കണക്കിലെടുക്കുമെന്നും മീണ വ്യക്തമാക്കി. ഇത് കൂടാതെ മോക്ക് പോളിങ് ഡാറ്റ നീക്കാത്ത മെഷീനുകൾ അവസാനം മാത്രമേ എണ്ണുകയുള്ളു എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്ത് 7 ഇവിഎമ്മുകളിലാണ് മോക്ക് പോളിങ്ങ് ഡാറ്റ നീക്കാതെ വോട്ടെടുപ്പ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിന് പ്രവേശനമുണ്ടാകില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വ്യക്മതമാക്കി. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. കൗണ്ടിങ് സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനും പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക.
സ്ട്രോങ് റൂമിൽ നിന്ന് ഒരു ഇവിഎം മെഷീൻ മാത്രമേ ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടു വരൂ. കൗണ്ടിങ് സ്റ്റേഷനിൽ ജനറൽ ഒബ്സർവർമാർക്കു മാത്രം മൊബൈൽ ഉപയോഗിക്കാം. രാത്രി 8 മണിയോടു കൂടി വോട്ടെണ്ണൽ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ എട്ടിന് ആദ്യഘട്ട തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങും നടക്കും. രാവിലെ എട്ടരയോടെ വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ ആരംഭിക്കും. യന്ത്രങ്ങളിലെ എണ്ണല്‍ തുടങ്ങുന്നതോടെ തന്നെ ആദ്യ സൂചനകള്‍ പുറത്തുവരും. യന്ത്രങ്ങളുടെ അവസാന റൗണ്ട് എണ്ണിത്തുടങ്ങുന്നതിന് മുൻപെ രണ്ടാം ഘട്ട തപാൽ വോട്ടുകൾ എണ്ണുന്ന രീതിയായിരിക്കും ഇത്തവണ സ്വീകരിക്കുക. നാളെ രാവിലെ എട്ട് മണിക്ക് ശേഷം ലഭിക്കുന്ന തപാല്‍ വോട്ട് പരിഗണിക്കില്ല.
ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരു റൗണ്ടില്‍ 98 ബൂത്തുകളിലെ വോട്ട് ഒരേ സമയം എണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന് പതിനാല് മേശയുണ്ടാകും. ഒരു റൗണ്ട് എണ്ണിക്കഴിഞ്ഞ് ലീഡ് നില തെരഞ്ഞടുപ്പ് കമ്മീഷന്റെയും എന്‍ഐസിയുടെയും പോര്‍ട്ടലിലേക്ക് അപ് ലോഡ് ചെയ്ത ശേഷമെ അടുത്ത റൗണ്ടിലേക്ക് കടക്കുകയുള്ളു. ആകെ പതിനാല് റൗണ്ടാണ് ഒരു നിയമസഭാ മണ്ഡലത്തിലുള്ളത്.