ഗ്ലാസ് കോട്ടിങ്ങുള്ള ചരടുകൾ പട്ടം പറത്തുന്നതിന് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്.
പൊട്ടിക്കിടന്ന ചൈനീസ് നിർമ്മിത പട്ടച്ചരട് കഴുത്തിൽ കുരുങ്ങി ഡൽഹിയിൽ യുവാവിന് ദാരുണാന്ത്യം. സിവിൽ എഞ്ചിനായറായ മാനവ് ശർമ എന്ന യുവാവാണ് പട്ടച്ചരട് കുരുങ്ങി തൊണ്ടമുറിഞ്ഞ് മരിച്ചത്. ഡൽഹിയിലെ പശ്ചിം വിഹാർ ഏരിയയിലായിരുന്നു സംഭവം. രക്ഷാ ബന്ധൻ ആഘോഷങ്ങൾക്ക് ശേഷം ബന്ധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
ഗ്ലാസ് കവറിങ്ങുള്ള പട്ടച്ചരടാണ് യുവാവിന്റെ കഴുത്തിൽ കുരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സ്കൂട്ടർ നിര്‍ത്തുന്നതിന് മുമ്പ് തന്നെ യുവാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപെ മരിക്കുകയായിരുന്നെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.
അതേസമയം, സമാനമായ 15 ഓളം സംഭവങ്ങൾ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ നല്‍കുന്ന വിവരം. അന്നേ ദിവസം ഏട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഭവങ്ങളിൽ ഇതുവരെ 18 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു പോലീസ് പറയുന്നു.
നേരത്തെ, ഗ്ലാസ് കോട്ടിങ്ങുള്ള ചരടുകൾ പട്ടം പറത്തുന്നതിന് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ നിലവിലുണ്ട്. ഇതിന്റെ വിൽപനയും ഉപയോഗവും നിരോധിക്കപ്പെട്ടിട്ടുണ്ട്.