സംസ്ഥാനത്തെ 85,54,695 കാർഡുടമകളിൽ 36,63,985 കുടുംബങ്ങളാണ് മുൻഗണനാവിഭാഗത്തിലുള്ളത്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടും സ്ഥിരമായി റേഷൻ വാങ്ങാത്ത 70,000 കുടുംബങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഒരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്. കുറഞ്ഞനിരക്കിൽ നൽകുന്ന റേഷൻ സാധനങ്ങൾ കൈപ്പറ്റാത്ത ഇവർ ആനുകൂല്യത്തിന് അർഹരാണോയെന്നാണ് പരിശോധിക്കുന്നത്. കേരളത്തിൽ എഴുപതിനായിരം കുടുംബങ്ങളാണ് ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹരാണോയെന്ന സംശയത്തില്‍ അന്വേഷണം നേരിടുന്നത്.
സംസ്ഥാനത്തെ 85,54,695 കാർഡുടമകളിൽ 36,63,985 കുടുംബങ്ങളാണ് മുൻഗണനാവിഭാഗത്തിലുള്ളത്. എന്നാൽ മുൻഗണനാ പട്ടികയിൽ ഇടംനേടാനായി ഒട്ടേറെപ്പേർ അപേക്ഷ നൽകി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് വലിയൊരു വിഭാഗം റേഷൻ വാങ്ങുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഏറെ താഴേത്തട്ടിലുള്ള അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാർഡ് സ്വന്തമായുള്ള ചിലരും റേഷൻ വാങ്ങുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും സിവിൽ സപ്ലൈസ് വകുപ്പിനെ ഉദ്ധരിച്ച് മാതൃഭുമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ പട്ടിക ഇതിനോടകം താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് സിവിൽ സപ്ലൈസ് വകുപ്പ് കൈമാറിയിട്ടുണ്ട്. അന്വേഷണം നേരിടുന്ന റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കാനുള്ള കാരണങ്ങൾ, ഇവരുടെ സാമ്പത്തികസ്ഥിതി, മുൻഗണനപ്പട്ടികയിൽ തുടരാൻ ഈ കുടുംബങ്ങൾക്കുള്ള അർഹത തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. അന്വേഷണത്തിൽ പട്ടികയിൽ തുടരാൻ അർഹതയില്ലെന്ന് കണ്ടെത്തിയാൽ അടിയന്തിരമായി നീക്കം ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പട്ടികയിൽ ഉൾപ്പെട്ടിട്ടും സ്ഥിരമായി റേഷൻ വാങ്ങാത്തവരെ കൃത്യമായ അന്വേഷണത്തിനു ശേഷമേ മുൻഗണനപ്പട്ടികയിൽനിന്ന് നീക്കംചെയ്യൂ എന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറയുന്നു. അധിതർ പറയുന്നു. അനർഹരെന്ന് വ്യക്തമാവുന്നവരെ മാത്രമായിരിക്കും ഒഴിവാക്കുന്നതെന്ന് ഉറപ്പുവരുത്തും. പട്ടികയിൽ ഇടംനേടാനായി ഒട്ടേറെപ്പേർ കാത്തിരിക്കുമ്പോഴും കേന്ദ്രസർക്കാർ എണ്ണം നിജപ്പെടുത്തിയിട്ടുള്ളതിനാൽ അതിന് കഴിയാത്ത സ്ഥിതിയാണ്. എന്നാൽ ഒഴിവുവരുന്ന സ്ഥാനത്തേക്ക് മുൻഗണനപ്പട്ടികയ്ക്ക് പുറത്തുള്ള അർഹരായവരെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.