തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതരം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകം നല്ലരീതിയിൽ പ്രവര്‍ത്തിക്കുന്ന ഇടത് മുന്നണിയേയും സിപിഎമ്മിനേയും അപകീര്‍ത്തിപ്പെടുത്താൻ ഇടയാക്കി. ഇതിന് ഒരുതരത്തിലും ന്യായീകരണമില്ലെന്നും അദ്ദേഹം കാസർഗോട് പറഞ്ഞു. കാസഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപന കർമ്മത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊലപാതകത്തെ തള്ളി പറഞ്ഞത്. ശക്തമായ നടപടി തന്നെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അതിനുള്ള നിര്‍ദ്ദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഇടത് പക്ഷത്ത് കരുത്തുറ്റ പാര്‍ട്ടി സിപിഎമ്മാണ്. സിപിഎം കരുത്തുറ്റതായാൽ ഇടത് പക്ഷം ശക്തിപ്പെടും. പ്രതിലോമ ശക്തികൾ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. സിപിഎമ്മിനെ തകര്‍ക്കാനാണ് തൃപുരയിലടക്കം കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. വ്യക്തമായി വർഗീയത പ്രകടിപ്പിക്കുന്ന ആര്‍എസ്എസിനോടു പോലും മത്സരിക്കും വിധമാണ് കോൺഗ്രസ് ഇടത് മുന്നണിക്കെതിരായ കടന്നാക്രമണം നടത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാസര്‍കോട് കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരെയും പലതരം ആക്രമണങ്ങളുണ്ടായി. പ്രോത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും ശരി സിപിഎമ്മിനെതിരായ അക്രമങ്ങളെയും കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറയുന്നു. പ്രസംഗത്തിൽ മാധ്യമങ്ങളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി. ആരുടെയും നാവിതുമ്പിലോ പേനത്തുന്നിലോ അല്ല സിപിഎം എന്നായിരുന്നു ഇരട്ടക്കൊലപാതകങ്ങളെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മുഖ്യമന്ത്രിയുടെ പരാമർശം.