UPDATES

ബജറ്റില്‍ സാധനങ്ങളുടെ വില ഉയര്‍ത്തിയത് മാലപ്പടക്കത്തിന് തീ കൊടുക്കുന്ന പോലെ, കേരളത്തിനുള്ള വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാനിടയാക്കും.

ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നും വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാനിടയാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ച് ഇത് മാലപ്പടക്കത്തിന് തീ കൊടുക്കുന്ന അനുഭവമാണ് ഉണ്ടാവുക എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഉള്‍നാടന്‍ ജലപാതകളുടെ നവീകരണമടക്കം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഒരു സഹായവും ബജറ്റിലില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമാണ് ഈ സമീപനം. പെട്രോള്‍-ഡീസല്‍ വില രണ്ടുരൂപ കണ്ട് വര്‍ധിക്കുന്നു. രണ്ടിനും ഓരോ രൂപ വീതം. ഇതിന്‍റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. വിദൂര സ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിന് ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാവും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.

കേരളം ജലപാതകള്‍ക്കു പണ്ടേ പ്രസിദ്ധമാണ്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അത് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. 
കോച്ചി ഷിപ്പ്യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്‍റേത് 67 കോടിയായിരുന്നത് 46 കോടിയായി കുറഞ്ഞു. റബ്ബര്‍ ബോര്‍ഡിന്‍റേത് 172 കോടിയായിരുന്നത് 170 കോടിയായി കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് മരവിപ്പോ വെട്ടിക്കുറയ്ക്കലോ ഉണ്ടാവുന്നത്.

കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുക കൂടിയാണ് – മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍