വിഷയത്തിൽ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നുൾപ്പെടെയുള്ള പരാതികള്‍ നിലനിൽക്കെ ബിജെ പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ്. വിഷയത്തിൽ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിവാദ പ്രസംഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബിജെപി നേതാവ് ചില മതവിഭാദങ്ങളെ പരാമർശിച്ച് ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ബെഞ്ചിന്റെ നടപടി. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നടത്തിയ പരാമർലങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നെ വിഡ്ഢിത്തം പറഞ്ഞ് നടക്കുന്ന ആളായാണ് ടിക്കാറാം മീണ ചിത്രീകരിച്ചത്. ഇതിനെതിരെ മാനനഷ്ടക്കേസ് നൽകും. തെരഞ്ഞെുടപ്പ് കമീഷനിൽ നിന്ന് കുറ്റാരോപണ നോട്ടീസ് പോലും ലഭിക്കാത്ത വ്യക്തിയാണ് താൻ, ഈ സാഹചര്യത്തിൽ എന്ത് വിഡ്ഢിത്തമാണ് താൻ പറഞ്ഞതെന്ന്മീണ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.