സിപിഎമ്മാണ് മതേതര സഖ്യത്തിന് തുരങ്കം വെച്ചത്, എന്നിട്ടും ശത്രു ആരാണെന്നാണ് അവരുടെ ചോദ്യം. കേരളത്തിൽ കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ ഇടത് പക്ഷം തന്നെയാണ്.
ഇടത് പക്ഷത്തിനെതിരെ ഒരുവാക്ക് പോവും പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല. പശ്ചിമബംഗാളിലും ത്രിപുരയിലും പൂർണമായി അസ്തമിച്ച് ഇപ്പോൾ കേരളത്തിൽ മാത്രമുള്ള പാർട്ടിക്ക് മറുപടി പറയാൻ രാഹുൽ വേണ്ട കേരളത്തിലെ നേതാക്കൾ തന്നെ ധാരാളമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സാദിഖലി തങ്ങളും ഈ ഞാനുമൊക്കെ അടങ്ങുന്ന കേരള നേതാക്കളിവിടെയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മാണ് മതേതര സഖ്യത്തിന് തുരങ്കം വെച്ചത്, എന്നിട്ടും ശത്രു ആരാണെന്നാണ് അവരുടെ ചോദ്യം. കേരളത്തിൽ കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ ഇടത് പക്ഷം തന്നെയാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ ജനങ്ങൾ നിലംപരിശാക്കുമെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, കോഴവിവാദത്തിൽ ആരോപണ വിധേയനായ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെ പ്രതിരോധിക്കാനും പ്രതിക്ഷ നേതാവ് തയ്യാറായി. കോഴ ആരോപണത്തില്‍ സിപിഎമ്മിന്‍റെ ഗൂഢാലോചന വിലപ്പോകില്ല, എം കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാ. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കെട്ടുകഥകള്‍ വിലപ്പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മിനെതിരെ സംസാരിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ വാദം പരിഹാസ്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ വന്ന‌് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതുപോലെ പല സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ ഐക്യത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ‌് . യുപിയിൽ എസ‌്പിയും ബിഎസ‌്പിയും ബിജെപിക്കെതിരെ യോജിച്ച‌് മത്സരിക്കുന്നു. കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ രണ്ടുപാർടികളും ആഗ്രഹിച്ചപ്പോൾ അവർ മുഖംതിരിച്ചു.
ഡൽഹിയിൽ ആംആദ‌്മിയും യോജിച്ച‌് മത്സരിക്കാൻ ആഗ്രഹിച്ചപ്പോൾ കോൺഗ്രസ‌് അനുകൂലിച്ചില്ല. കോൺഗ്രസുമായി യോജിപ്പ‌് വേണ്ടെന്നുപറയുന്ന ഇടതുപക്ഷം പടിഞ്ഞാറൻ ബംഗാളിൽ പരസ‌്പരം മത്സരം വേണ്ടെന്നാണ‌് തീരുമാനിച്ചത‌്. പക്ഷെ ആദ്യംതന്നെ കോൺഗ്രസ‌് ഇടതുപക്ഷം ജയിച്ച സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തെ എതിർക്കുന്നതിലൂടെ എന്ത‌് സന്ദേശമാണ‌് രാഹുൽഗാന്ധി നൽകുന്നതെന്നും പിണറായി ചോദിച്ചിരുന്നു.