രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്‍റെ കാര്യത്തില്‍ തീരുമാനമായത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേൽക്കും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിത്വങ്ങൾക്ക് വിരാമമായി കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗമാണ് കമല്‍നാഥിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്‍റെ കാര്യത്തില്‍ തീരുമാനമായത്.
ക്ഷമയും സമയവുമാണ് കരുത്തുള്ള പോരാളികളെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ ഇരുനേതാക്കളുടെയും ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചതിന് പിറകെയായിരുന്നു മുഖ്യമന്തി പ്രഖ്യാപനം. ജോതിരാദിത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തുയും ചെയ്തിരുന്നു.
അതേസമയം, രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.