സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കെപിസിസി പ്രസിഡന്‍റിന് കൈമാറും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പരാജയപ്പെട്ട ഏകമണ്ഡലമായ ആലപ്പുഴയിൽ തിരിച്ചടിയായത് സംഘടനാപരമായ വീഴ്ചയെന്ന് കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ട്. ആലപ്പുഴയിൽ ഡിസിസി നേതൃത്വം നിര്‍ജ്ജീവമായിരുന്നു. മുതിർന്ന നേതാക്കൾക്കുൾപ്പെടെ ഇതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നും വിലയിരുത്തുന്നതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കെവി തോമസ് അധ്യക്ഷനായ മുന്നംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കെപിസിസി പ്രസിഡന്‍റിന് കൈമാറും. ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല , കായംകുളം നിയോജകമണ്ഡലത്തിലെ കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പലപ്പോഴും സ്ഥാനാർഥി ഒറ്റയ്ക്കായെന്നും ചൂണ്ടിക്കാട്ടുന്നു. ഡിസിസി നേതൃസ്ഥാനങ്ങളിൽ അഴിച്ച് പണി ശുപാർശ ചെയ്യുന്ന റിപ്പോർട്ടിൽ അരൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇത് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വീഴ്ച വരുത്തിയവർക്കെതിരെ സംഘടനാതല നടപടിയുണ്ടായേക്കും.
ആലപ്പുഴയിലെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു. പരാജയകാരണങ്ങള്‍ പാര്‍ട്ടി വിശദീകരിക്കുമെന്നും തോല്‍വി പൊതുപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാനിമോളുടെ പ്രതിരകരണം.