കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ ചെമ്പിരി പണിയ കോളനി നിവാസി കൊളമ്പൻ (60) ആണ് മരിച്ചത്.
കോഴിക്കോടിന്റെ മലയോര മേഖലയായ കോടഞ്ചേരിയിലെ നൂറാം തോടിന് സമീപം മദ്യം കഴിച്ചയാള്‍ മരിച്ചു. പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ ചെമ്പിരി പണിയ കോളനി നിവാസി കൊളമ്പൻ (60) ആണ് മരിച്ചത്. ഇയാൾക്ക് പുറമെ മറ്റ് രണ്ട് പേരും ചികിൽസയിലാണ്. ഇവരുടെടെ നില ഗുരുതരമാണ്. നാരായണൻ, ഗോപാലൻ എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിൽസയിലുള്ളത്. മരിച്ച കൊളമ്പന്‍റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.
നാരായണനും, ഗോപാലനും, കൊളമ്പനും ഒരുമിച്ചാണ് മദ്യിപിച്ചതെന്നാണ് വിവരം. എസ്റ്റേറ്റിലിരുന്ന് മദ്യപിച്ച ശേഷം ഇവർ മൂന്ന് വഴിക്ക് പിരിഞ്ഞ ഇവർ. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ ഇത് പൊലീസോ എക്സൈസോ സ്ഥിരീകരിച്ചിട്ടില്ല. ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല.
എന്നാൽ ലക്ഷണങ്ങൾ പ്രകാരം സംഭവം വിഷമദ്യ ദുരന്തമല്ല എന്നാണ് എക്സൈസ് ജോയിന്‍റ് കമ്മീഷണർ വി ജെ മാത്യുവിന്റെ പ്രതികരണം. വിഷമദ്യമാണെങ്കിൽ രക്തം ഛർദ്ദിക്കുകയില്ലെന്നും കാഴ്ച മങ്ങി കുഴഞ്ഞ് വീഴുകയാണ് ചെയ്യുക എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.