പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മധുരയില്‍ സിപിഎം മൽസരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്നും സിപിഎം മൽസരിക്കുന്ന രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോയമ്പത്തൂർ, മധുര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് സു വെങ്കിടേശനും മൽസരിക്കും. ഇന്നലെ ചെന്നൈയിൽ വച്ച് സിപിഎം തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി എം ബാലകൃഷ‌്ണനും പൊളിറ്റ‌് ബ്യൂറോ അംഗം ജി രാമകൃഷ‌്ണനുമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത‌്. കോൺഗ്രസ്, ഡിഎംകെ സിപിഐ, വിസികെ, മുസ്ലീംലീഗ്, എംഡിഎംകെ, കെഡിഎംകെ, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയ പാർട്ടികള്‍ ഉൾപ്പെടുന്ന സംഖ്യത്തിലാണ് സിപിഎം ജനവിധി തേടുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മധുരയില്‍ സിപിഎം മൽസരിക്കുന്നത്.
2009 മുതൽ 2014വരെ 15ാം ലോക്സഭയിൽ കോയമ്പത്തൂരിൽനിന്നുള്ള എം പിയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം കൂടിയായ അറുപത്തെട്ടുകാരനായ പി ആർ നടരാജൻ. ഡിവൈഎഫ‌്ഐ കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968ൽ സിപിഐ എമ്മിൽ അംഗമായി. കോയമ്പത്തൂർ മുനിസിപ്പൽ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അതേസമയം, തമിഴ‌്നാട‌് മുർപോക്ക‌് എഴുത്താളർ കലൈഞ്ജർകൾ സംഘത്തിന്റെ പ്രസിഡന്റാണ‌് സു വെിങ്കിടേശൻ. ഇതിന് പിറകെ സംസ്ഥാനത്തെ പ്രശസ‌്തനായ എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ഏറെ പരിചിതനുമാണ് മധുര തിരുപ്പറംകുൺട്രം സ്വദേശിയാണ‌് സു വെങ്കിടേശൻ. നാല‌് കവിതാസമാഹാരങ്ങൾ, 16 ലേഖനസമാഹാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2011ൽ എഴുതിയ കാവൽകോട്ടം നോവലിനാണ് സാഹിത്യ അക്കാദമി അവാർഡ‌് ലഭിച്ചത്.
കന്യാകുമാരി അടക്കമുള്ള പത്ത് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുക. ശ്രീപെരുംപുത്തൂര്‍, കാഞ്ചീപുരം, തെങ്കാശി, നീലഗിരി, തഞ്ചാവൂര്‍, സേലം, ധര്‍മപുരി, പൊള്ളാച്ചി തുടങ്ങിയവയാണ് ഡിഎംകെ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങള്‍. നാഗപട്ടണവും തിരുപ്പൂരുമാണ് സിപിഐക്ക്. പുതുച്ചേരിക്ക് പുറമെ ശിവഗംഗ, കന്യാകുമാരി, കൃഷ്ണഗിരി, ആറണി, വിരുതുനഗര്‍ തുടങ്ങിയവയാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന പ്രധാന സീറ്റുകള്‍. ചിദംബരം, വില്ലുപുരം മണ്ഡലങ്ങളില്‍ വിസികെയും രാമനാഥപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. ഇറോഡില്‍ എംഡിഎംകെ, നാമക്കലില്‍ കെഡിഎംകെ, പെരമ്പല്ലൂരില്‍ ഇന്ത്യ ജനനായക കക്ഷിയും മത്സരിക്കും.