UPDATES

ട്രെന്‍ഡിങ്ങ്

ആർഎസ്എസിന്റെ വർഗീയസമരങ്ങൾക്ക് സുകുമാരൻ നായർ തീ പകരുന്നു: കൊടിയേരി ബാലകൃഷ്ണൻ

ആർഎസ്എസ് ‐ ബിജെപിയുടെ വർഗീയസമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ഡിസംബർ 26ന് ആർഎസ്എസ് നടത്തുന്ന “അയ്യപ്പജ്യോതി’ യിൽ പങ്കെടുക്കാനുള്ള സുകുമാരൻനായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കൊടിയേരി കുറ്റപ്പെടുത്തി. ശബരിമല, വനിതാ മതില്‍ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. വിഷയങ്ങളിൽ എൻഎസ്എസും ജനറൽ സെക്രട്ടറി സുകുമാരന്‍ നായർ എന്നിവർ സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമർശിക്കുന്നതാണ് ‘സമദൂരം പക്ഷം ചേരലോ’ എന്ന പേരിലുള്ള കൊടിയേരിയുടെ ലേഖനം.

കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരിൽ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയിൽനിന്നുള്ള വ്യതിചലനമാണ് എൻഎസ്എസ് നേതാവിൽ ഇന്നുകാണുന്നത്. മന്നം ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് സംഭവിച്ചതൊഴിച്ചാൽ അദ്ദേഹത്തിന്റെ ജീവിതം പൊതുവിൽ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സമരം നയിച്ച എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ നോക്കുന്നത് കോടിയേരികുറ്റപ്പെടുത്തുന്നു.

മതനിരപേക്ഷതയുടെ പ്രതീകമായ ആരാധനാ കേന്ദ്രമാണ് ശബരിമല. അവിടുള്ള വാവര് സ്വാമിയുടെ ആരാധാനാലയവും. മാളികപ്പുറത്തമ്മയ്ക്കുള്ള ഇടവും സംഘപരിവാറിന് ദഹിക്കുന്നതല്ല. ഇതിനെയെല്ലാം കീഴ്മേൽ മറിക്കാനും, ഒരു സങ്കുചിത ഹിന്ദുവർഗീയ കേന്ദ്രമാക്കാനും മറ്റ് പല ക്ഷേത്രപരിസരങ്ങളേയുംപോലെ ശബരിമലയെ ആയുധപരിശീലനത്തിനുള്ള സംഘർഷ ഭൂമിയാക്കാനുമാണ് ആർഎസ്എസിന്റെ നീക്കം. ഇത് നടപ്പാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശബരിമലയെ കേന്ദ്രസർക്കാരിന്റെ കീഴിൽ കൊണ്ടുവരണമെന്ന നിർദേശം. ഒരു മുൻ ഡിജിപി ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചപ്പോൾ അതിനെ ബിജെപി അധ്യക്ഷൻ അമിത് ഷാ പിന്തുണച്ചത് വെറുതെയല്ല. ഈ രഹസ്യ അജൻഡ നടപ്പാക്കാനുള്ള ഗൂഢമാർഗമായാണ് ശബരിമലയുടെ പേരിൽ സംഘപരിവാർ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തന്നെ ഏല്‍പ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. നവോത്ഥാന പാരമ്പര്യമുള്ള എന്‍എസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയില്‍ എത്തിച്ചൂവെന്നതാണോ അദ്ദേഹത്തിന്റെ തൃപ്തിക്ക് കാരണമെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

വനിതാമതില്‍ തകര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപി-ആര്‍എസ്എസ് ശക്തികളാണ്. അവര്‍ക്ക് ഒത്താശ നല്‍കുകയാണ് യുഡിഎഫും എന്‍എസ്എസ് പോലുള്ള ചില സാമൂഹ്യസംഘടനകളും. വനിതാമതില്‍ പൊളിക്കുമെന്ന് എത്ര ഉച്ചത്തില്‍ ഇക്കൂട്ടര്‍ വിളിച്ചുപറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകള്‍ നവോത്ഥാന മതിലില്‍ ഭാഗമാവും കൊടിയേരി പറയുന്നു.

 

വനിതാമതിൽ ഹിന്ദുവിരുദ്ധമാണെന്നാണ് ആർഎസ്എസ് ‐ ബിജെപി കണ്ടുപിടിത്തം. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയെന്നും അതിനാൽ ഇത് വർഗീയമതിലാണെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുതൽ മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വരെയുള്ളവരുടെ അഭിപ്രായം. നവോത്ഥാന പാരമ്പര്യമെന്നത് വർഗീയതയുടെ കോമരം തുള്ളലല്ലെന്ന് ചെന്നിത്തലയാദികൾ മനസ്സിലാക്കണം. മലപ്പുറം ജില്ല ഒഴിച്ചുനിർത്തിയാൽ മുസ്ലിംലീഗിൽ ഉള്ളതിനേക്കാൽ മുസ്ലിങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എൽഡിഎഫിലുമുണ്ട്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം വർഗീയത തീണ്ടാതെ അണിനിരക്കുന്ന മതനിരപേക്ഷ വനിതാമതിലിനെ, വർഗീയമതിലെന്ന് ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കലാണെന്നും കൊടിയേരുി കുറ്റപ്പെുത്തുന്നു. വ

നിതാമതിലിനെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഒരു പ്രസ്താവന കേരള കാത്തലിക് ബിഷപ് കോൺഫറൻസി (കെസിബിസി)ൽനിന്നുണ്ടായി. മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആശങ്കയാണ് അവർ പ്രകടിപ്പിച്ചത്. മതപരമായ ഒരു വിവേചനവുമില്ലാത്ത, ഒരു മതവിഭാഗത്തേയും അകറ്റിനിർത്താത്ത ഒരു വൻമതിലാണ് ഉയരാൻ പോകുന്നത്. അതുകൊണ്ടുതന്നെ യഥാർഥ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടുള്ള വിമർശനമാണ് കെസിബിസിയുടേതെവൃന്നും കൊടിയേരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍