155260 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലൂടെ നോഡല്‍ സൈബര്‍ സെല്ലിന് പരാതികള്‍ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാര്‍ക്ക് ആവശ്യമായ സാങ്കേതികസഹായം നല്‍കുകയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബറാക്രമണം തടയാന്‍ നോഡല്‍ സൈബര്‍ സെല്‍ രൂപികരിക്കുന്നു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുകയെന്നാണ് റിപോര്‍ട്ട്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി. ടോമിന്‍ ജെ. തച്ചങ്കരിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മാതൃഭൂമി റിപോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചതായും റിപോര്‍ട്ട് പറയുന്നു.
നേരത്തെ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലും നോഡല്‍ സൈബര്‍ സെല്ലുകള്‍ രൂപവത്കരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനല്‍കിയിട്ടുണ്ട്. ഇതേ പോര്‍ട്ടലുമായി ബന്ധപ്പെട്ടായിരിക്കും നോഡല്‍ സൈബര്‍ സെല്ലും പ്രവര്‍ത്തനം നടത്തുക. ഓരോ സംസ്ഥാനത്തെയും സൈബര്‍ പരാതികള്‍ സംബന്ധിച്ചും ആ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങളും ഈ പോര്‍ട്ടലില്‍ ഉണ്ടാകും.
155260 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലൂടെ നോഡല്‍ സൈബര്‍ സെല്ലിന് പരാതികള്‍ കൈമാറാം. ഫോണിലൂടെ പരാതി സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതിക്കാര്‍ക്ക് ആവശ്യമായ സാങ്കേതികസഹായം നല്‍കുകയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. സെല്ലിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ സഹായിക്കാന്‍ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പോലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരും പ്രവര്‍ത്തിക്കും.
സംസ്ഥാനത്തെ അടുത്തിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി അടിയന്തിരമായി നോഡല്‍ സൈബര്‍ സെല്‍ രൂപീകരിക്കുന്നതിന് പിന്നിലെന്നാണ് സൂചന.
പാർവതി, ദീപ നിഷാന്ത്, അപര്‍ണ്ണ, ഇപ്പോള്‍ ഹനാന്‍; ആള്‍ക്കൂട്ടം അഴിഞ്ഞാടുന്ന സൈബര്‍ ലോകം