UPDATES

ട്രെന്‍ഡിങ്ങ്

മരിച്ച് ഒരു മാസത്തിന് ശേഷം ദലിത് ക്രിസ്ത്യാനി അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു, രൂക്ഷമായ എതിര്‍പ്പിനിടെ

പ്രദേശവാസികളായ ചിലരുടെ രൂക്ഷമായ എതിര്‍പ്പിനിടെയാണ് അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്.

കൊല്ലം പുത്തൂരില്‍ ദലിത് ക്രിസ്ത്യാനിയായ അന്നമ്മയുടെ മൃതദേഹം മരിച്ച് ഒരു മാസത്തിന് ശേഷം സംസ്കരിച്ചു. ദലിത് ക്രൈസ്തവ ദേവാലയമായ ജറുസലേം മാര്‍ത്തോമ പളളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്. പ്രദേശവാസികളായ ചിലരുടെ രൂക്ഷമായ എതിര്‍പ്പിനിടെയാണ് അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. സെമിത്തേരിയില്‍ അടക്കുന്നതിനെച്ചൊല്ലി ഒരു മാസത്തോളമായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. തര്‍ക്ക പരിഹാരത്തിനായി അന്നമ്മയുടെ കുടുംബം സെമിത്തേരിയില്‍ കല്ലറ നിര്‍മ്മിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് അന്നമ്മയ്ക്കുള്ള അന്ത്യശുശ്രൂഷകള്‍ നടത്തി.

വീഡിയോ:

കല്ലറ നിര്‍മ്മാണം പൂര്‍ത്തിയായി 14 ദിവസം കഴിഞ്ഞ് പരിശോധിച്ച ശേഷം അനുമതി നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. 14 ദിവസം തിങ്കളാഴ്ച പൂര്‍ത്തിയായെങ്കിലും ശവസംസ്‌ക്കാരം സംബന്ധിച്ച തീരുമാനങ്ങളുണ്ടായിരുന്നില്ല. ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി കല്ലറ പരിശോധിച്ചതിന് ശേഷം മൃതദേഹം സംസ്‌ക്കാരത്തിന് അനുമതി നല്‍കുകയായിരുന്നു.

ALSO READ: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

കഴിഞ്ഞ മാസം, മെയ് 13-നാണ് അന്നമ്മ മരിച്ചത്. എന്നാല്‍ ദലിത് ക്രൈസ്തവ ദേവാലയമായ ജറുസലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ അടക്കുന്നത് സംബന്ധിച്ച തര്‍ക്കം രൂക്ഷമായതോടെ അന്നമ്മയുടെ മൃതദേഹം കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാല് വര്‍ഷമായി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്തുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നീളുകയാണ്. ജലമലിനീകരണം ഉണ്ടാവുന്നു എന്ന ചൂണ്ടിക്കാട്ടി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ചില പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും എടുത്തത്.

മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള മറ്റൊരു ദേവാലയമായ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ പള്ളിക്കമ്മറ്റി അനുവദിച്ച് നല്‍കിയ ഒരിടത്തായിരുന്നു പിന്നീട് ദലിത് ക്രൈസ്തവരേയും അടക്കിയിരുന്നത്. എന്നാല്‍ മൂത്രപ്പുരയോട് ചേര്‍ന്ന്, കാട് പിടിച്ച് കിടക്കുന്ന ആ സ്ഥലത്ത് തങ്ങളുടെ കുടുംബക്കാരെ അടക്കുന്നതിനോട് ദളിത് ക്രൈസ്തവര്‍ക്ക് യോജിക്കാനാവുമായിരുന്നില്ല. ഇമ്മാനുവല്‍ പള്ളി അംഗങ്ങള്‍ക്കും ശവസംസ്‌ക്കാരത്തോട് സഹകരിച്ച് പോന്നിരുന്നു എങ്കിലും പലപ്പോഴായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍