യാദവ സമുദായം ബി എസ് പിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായില്ല എന്ന് മായാവതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ 11 നിയമസഭ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബി എസ് പിയുടെ തീരുമാനം താല്‍ക്കാലികമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. സമാജ്‌വാദി പാര്‍ട്ടിയുമായി 2018ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകള്‍ മുതല്‍ തുടരുന്ന സഖ്യം പിരിയാന്‍ ലോക്‌സഭ തിരഞ്ഞടുപ്പിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മായാവതി തീരുമാനിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് എസ് പി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല എന്ന് മായാവതി വ്യക്തമാക്കിയത്. ഭാര്യ ഡിംപിള്‍ യാദവിനെ പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്തയാളാണ് അഖിലേഷ് എന്ന് മായാവതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എസ് പി – ബിഎസ്പി മഹാസഖ്യം യുപിയില്‍ വെറും 15 സീറ്റിലൊതുങ്ങിയിരുന്നു. ബി എസ് പിക്ക് 10 സീറ്റും എസ് പിക്ക് അഞ്ച് സീറ്റും. ബിജെപിക്ക് 62 സീറ്റുകൾ ലഭിച്ചിരുന്നു.
യാദവ സമുദായം ബി എസ് പിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായില്ല എന്ന് മായാവതി പറഞ്ഞു. അതേസമയം അഖിലേഷുമായി തനിക്കുന്നുള്ള ബന്ധം കക്ഷി രാഷ്്ട്രീയത്തിലൊതുങ്ങുന്നതല്ലെന്നും മായാവതി പറഞ്ഞു. എസ് പി – ബി എസ് പി സഖ്യം നിലവില്‍ വന്നതിന് ശേഷം അഖിലേഷും ഡിംപിളും തനിക്ക് വളരെയധികം ബഹുമാനം നല്‍കിയിട്ടുണ്ട് എന്നും മായാവതി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഞാന്‍ എസ് പിയുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു. അവര്‍ക്ക് തിരിച്ചും ബഹുമാനം നല്‍കി. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നില്ല. അത് എന്നും തുടരുമെന്നും മായാവതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: പരാജയത്തിന് കാരണം മഹാസഖ്യമെന്ന് മായാവതി; അഖിലേഷുമായുള്ള സഖ്യം അവസാനിപ്പിച്ചേക്കും
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്റെ പാർട്ടിക്കുള്ളിൽ കടുത്ത ചില നടപടികൾക്ക് മായാവതി മുതിർന്നിരുന്നു. ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയും രണ്ട് സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡണ്ടുമാരെയും മായാവതി നീക്കം ചെയ്യുകയുണ്ടായി. ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയാണ് മായാവതി നീക്കിയത്. പാർട്ടിക്കകത്ത് വൻതോതിലുള്ള മാറ്റങ്ങൾ വരുത്താൻ മായാവതി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.