നിരോധനം നടപ്പാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മുൻ കാലത്തേക്കാൾ അധികം കള്ളപ്പണമായിരുന്നു കമ്മീഷൻ പിടിച്ചെടുത്ത്.
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷവും തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണം വ്യാപകമായിരുന്നെന്നും, നിരോധനം ഒരുതരത്തിലും കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിച്ചിട്ടില്ലെന്നും മുൻ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ശനിയാഴ്ച സ്ഥാനമൊഴിഞ്ഞ ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മുൻ കാലത്തേക്കാൾ അധികം കള്ളപ്പണമായിരുന്നു കമ്മീഷൻ പിടിച്ചെടുത്ത്. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പോലും റെക്കോര്‍ഡ് തുകയാണ് കമ്മീഷന്‍ പിടിച്ചെടുത്തത്. തുക ഇപ്പോൾ തന്നെ 200 കോടി പിന്നിട്ടെന്നും അദ്ദേഹം പറയുന്നു. നോട്ട്‌നിരോധനമടക്കമുള്ള നടപടികള്‍ കള്ളപ്പണം തടയാന്‍ ഒരു തരത്തിലും സഹായകരമായിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതെന്നും റാവത്ത് പറയുന്നു.
അതേസമയം, വോട്ടിങ് മെഷീനുകള്‍ ഒരു തരത്തിലും ഹാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലും അദ്ദേഹം ഉറച്ചുനിൽക്കുന്നു. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാത്തവയാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾ. അതിനാൽ ഹാക്കിങ്ങിന് സാഹചര്യമില്ല. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കമ്മീഷൻ അവസരം ഒരുക്കിയിട്ടുണ്ട്. 99 ശതമാനം രാഷ്ട്രീയ പാര്‍ട്ടികളും ഇവിഎമ്മിനെ പിന്തുണക്കുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ലോകത്തെമ്പാടുമുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയ ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് വേളകളിലെ ഇടപെടലുകള്‍ സംബന്ധിച്ച പ്രശനങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാരോട് സര്‍ക്കാര്‍ ആശങ്ക അറിയിക്കണം. തിരഞ്ഞെടുപ്പിന് ബാധിക്കാത്ത തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. നിശബ്ദ പ്രചരണം നടക്കുന്ന വോട്ടെടുപ്പിന മുന്‍പുള്ള 48 മണിക്കൂര്‍ സാമൂഹിക മാധ്യമങ്ങള്‍ക്കും ബാധമാക്കണമെന്നും അദ്ദേഹം പറയുന്നു.
അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണറായി സുനിൽ അറോറ ഇന്നലെ ചുമതലയേറ്റു. ഒ പി റാവത്ത് ശനിയാഴ‌്ച വിരമിച്ചതോടെയാണ‌് അറുപത്തിരണ്ടുകാരനായ അറോറ സ്ഥാനമേറ്റത‌്. 2019ലെ പൊതുതെരഞ്ഞെടുപ്പും ജമ്മു കശ‌്മീർ, ഒഡിഷ, മഹാരാഷ‌്ട്ര, ഹരിയാന, ആന്ധ്രപ്രദേശ‌്, അരുണാചൽപ്രദേശ‌്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക‌് നടക്കുന്ന തെരഞ്ഞെടുപ്പുകളും സുനിൽ അറോറയുടെ നേതൃത്വത്തിലാകും നടക്കുക. രാജ്യത്ത‌് നീതിപൂർവവും സ്വതന്ത്രവും വിശ്വസ‌്തവും നിഷ‌്പക്ഷവും ധാർമികവുമായ നിലയിൽ തെരഞ്ഞെടുപ്പ‌് നടത്തുമെന്ന‌് അറോറ പറഞ്ഞു.
രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്