ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
ദേര സച്ചാ സൗദ തലവനെതിരെ വാർത്തകൾ നൽകിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസില്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ നാല് പ്രതിൾക്ക് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി 2002ലാണ് കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവനായ റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിറകെയായിരുന്നു രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ടത്. കേസിൽ ഗൂഢാലോചനക്കുറ്റമാണ് റഹീം സിങിനെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2006ലാണ് സിബിഐ ഏറ്റെടുക്കുന്നത്.
നിലവിൽ ബലാത്സംഗക്കേസില്‍ പഞ്ച്കുളയില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാമചന്ദ്ര വധക്കേസില്‍ വിചാരണ ചെയ്തത്. കേസിന്റെ ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമായിരുന്നു പഞ്ച്കുള പ്രദേശത്ത് ഒരുക്കിയത്.