കോൺഗ്രസ് ആഹ്വനം ചെയ്ത 24 മണിക്കൂർ സംസ്ഥാന ബന്ദിൽ ഇതിനോടകം അക്രമ സംഭവങ്ങളും അരങ്ങേറിയെന്നാണ് വിവരം.
മുൻനിര കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് ബന്ദ്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
അതേസമയം, കോൺഗ്രസ് ആഹ്വനം ചെയ്ത 24 മണിക്കൂർ സംസ്ഥാന ബന്ദിൽ ഇതിനോടകം അക്രമ സംഭവങ്ങളും നടന്നതായി ചെയ്തതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ബസ്സുകൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡി.കെ ശിവകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വേണം എന്നായരിക്കും എൻഫോഴ്സ്മെന്റ് ആവശ്യം. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ സെക്ഷൻ 120 ബി പ്രകാരമാണ് ഡി.കെ ശിവകുമാറിനെതിരെ ചാർജ് ഷീറ്റ് ചെയ്തിരിക്കുന്നത്. ഇൻകം ടാക്സ് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ശിവകുമാറിനെതിരെ ചാർത്തിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂലമായി വരുന്ന വിധത്തിൽ ഒരു ഹവാല ശൃംഖല സൃഷ്ടിച്ചെന്നാണ് ആരോപണം.
അതേസമയം, താൻ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഇരയെന്നാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം. തനിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയിരിക്കുന്ന കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ശിവകുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറയുന്നു.