UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഗിയുടെ കാലിൽ ട്രേ വച്ച നഴ്സിനെ അതു പോലെ ശിക്ഷിച്ച് ഡോക്ടർ; കോട്ടയം മെഡിക്കൽ കോളജിൽ സമരം

പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത കിടന്നിരുന്ന രോഗിയോട് നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോൺ എസ്. കുര്യൻ

രോഗിയുടെ ദേഹത്ത് ട്രേ വച്ചതിന് നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ. കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോൺ എസ്. കുര്യനാണ് നഴ്സിനെ ശിക്ഷിച്ചത്. സംഭവത്തിൽ പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കൽ കോളജിൽ എത്തിയ നഴ്സ് പരാതി നൽകി. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുളള കമ്മിഷനാണ് അന്വേഷണ ചുമതല. അതേസമയം, ഡോക്ടറുടെ നടപടിയിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജിലെ നഴ്സുമാർ ഇന്നു രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്തിട്ടുണ്ട്. നഴ്സുമാർ അംഗങ്ങളായ എല്ലാ സംഘടനകളും ഇന്നു പണിമുടക്കും.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിൽ വിവാദ സംഭവം അരങ്ങേറിയത്. രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോൺ എസ്. കുര്യൻ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം. മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലിൽ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരുന്നത്. തുടർന്ന് ട്രേ മറന്നു വച്ച നഴ്സിനെ ഡോക്ടർ വിളിച്ചു വരുത്തുകയും, ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും പറഞ്ഞു ശാസിക്കുകയും, തീവ്രപരിചരണ വിഭാഗത്തിലെ ഒഴിഞ്ഞു കിടക്കുന്ന കിടക്കയിൽ കാലിൽ ഇതേ ട്രേയുമായി കിടക്കാൻ നഴ്സിനോടു നിർദേശിക്കുകയുമായിരുന്നു.

എന്നാൽ അത്യാവശ്യമായി മറ്റൊരു രോഗിയെ പരിചരിക്കാനായി പോകേണ്ടി വന്നപ്പോൾ നഴ്സ് ട്രേ മറന്നുപോയതാണെന്നാണ് കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഹെന ദേവദാസ് പറയുന്നു. ഭാരം കുറഞ്ഞ സാധനങ്ങളാണു ട്രേയിൽ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്ടർ വഴങ്ങിയില്ലെന്നും റൗണ്ട്സ് കഴിയുന്നതുവരെ കട്ടിലിൽ കിടത്തിയെന്നും അവർ പറയുന്നു.

പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത കിടന്നിരുന്ന രോഗിയോട് നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോൺ എസ്. കുര്യൻ പറയുന്നു. അരകിലോ ഭാരമുള്ള രണ്ടു ട്രേകൾ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായി നഴ്സ് വച്ചത്. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്സ് കൂടി മനസ്സിലാക്കാനാണ് മൂന്നു മിനിറ്റ് ശിക്ഷിച്ചതെന്നും ഡോ. ജോൺ പറയുന്നു. ചെയ്തതു തെറ്റാണെങ്കിൽ നഴ്സിനോടു ക്ഷമ ചോദിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍