കുട്ടിക്ക് ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കുമെന്നാണ് റിപ്പോർട്ട്.
മലപ്പുറം എടപ്പാളിൽ മരിച്ച ആറുവയസുകാരിക്ക് ഡിഫ്ത്തീരിയ എന്ന് സംശയം. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവസുകാരി മരിച്ചത്. കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കുമെന്നാണ് റിപ്പോർട്ട്.
വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ. കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. മുതിര്‍ന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.
പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് ഡിഫ്ത്തീരിയയുടെ പ്രാരംഭ രോഗ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുന്നതുമാണ് അസുഖം. കഴുത്തിലെ വീക്കം മൂലം ശ്വാസതടസ്സമുണ്ടായും മരണം സംഭവിക്കാം. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലെത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകും.