സ്ഥാനാർത്ഥികളുടെയും മണ്ഡലങ്ങളുടെ പേരുകൾ പരാമർശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ നമോ ടിവി സംപ്രേക്ഷണത്തിന് അനുമതി. നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ പ്രസംഗം തൽസമയം സംരക്ഷണം ചെയ്യാനാണ് അനുമതി. എന്നാൽ സ്ഥാനാർത്ഥികളുടെയും മണ്ഡലങ്ങളുടെ പേരുകൾ പരാമർശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വെബ് പരമ്പര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മോദി ദി ജേണി ഓഫ് കോമൺമാന് എന്ന പരമ്പരയാണ് വിലക്കിയത്. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലായിരുന്നു അന്ന് കമ്മീഷൻ ഇടപെടൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’യുടെ പ്രവർത്തനം വിലക്കിയെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രസ്താവന തിരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസിന് ഏർപ്പെടുത്തിയ വിലക്ക് തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു വിശദീകരണം.
പ്രമുഖ ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ മാർച്ച് 31 മുതലാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നമോ ടിവി ഇതിന്റെ സമർപ്പണം നിർവഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, റാലികൾ, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങൾ തുടങ്ങിയവയാണു ചാനലിന്റെ പരിപാടികൾ.