ഇതിനു മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നതയില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഒഴിവാക്കാമായിരുന്ന ഭിന്നതകള്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. ഒരു ഒരു സമിതിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എല്ലാവര്‍ക്കും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. ഇതിനു മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
ഓരോ കാര്യങ്ങള്‍ക്കും അതിന്റേതായ സമയമുണ്ട്. ചില കാര്യങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് നല്ലത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തിയെന്നും സുനിൽ അറോറ വിശദീകരണ കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതി തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.
ഇരുനേതാക്കള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്ത കമ്മീഷന്‍ അംഗം അശോക ലാവസ ഈ മാസം നാലാം തീയതി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ പങ്കെടുത്തില്ല. ക്ലീന്‍ ചിറ്റ് നല്‍കിയതിലുള്ള വിയോജിപ്പ് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ചാണ് അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. കമ്മീഷന്റെ ഉത്തരവുകളില്‍ ഭിന്നാഭിപ്രായം കൂടി രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കാരണം മെയ് നാലിന് ശേഷം പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.