വി എസ് അച്ചുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം നേരിട്ട വലിയ തിരിച്ചടിയിൽ വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ സോഷ്യൽ മീഡിയയില്‍ ഉള്‍പ്പെടെ തെറ്റായ പ്രചാരണങ്ങളും വ്യാപകമാവുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ പിന്നോട്ട് പോയെന്ന റിപ്പോർട്ടുകൾക്ക് ചുവട് പിടിച്ചാണ് മുഖ്യമന്ത്രിയെ ഉൾപ്പെടെ പ്രതി സ്ഥാനത്ത് നിർത്തിയുള്ള വ്യാജ പ്രചാരണങ്ങഴളും വ്യാപകമാവുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് അദ്ദേഹത്തിന്റെ വീടിരിക്കുന്ന ബൂത്തിൽ പോലും ഇടത് സ്ഥാനാർത്ഥിയായിരുന്ന പികെ ശ്രീമതിക്ക് വോട്ട് കുറഞ്ഞെന്നാണ് പ്രചാരണം.
വി എസ് അച്ചുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകനുമായി കെ എം ഷാജഹാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ധർമ്മടം നിയമസഭാ മണ്ഡലത്തിൽ പിണറായി വിജയന്റെ വീടിരിക്കുന്ന പ്രദേശത്തെ ബൂത്തിന്റെ നമ്പർ 68 ആണെന്നും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽബൂത്തിൽ എൽ ഡി എഫിന് കിട്ടിയത് 410 വോട്ട്(44.8%). യു ഡി എഫിന് 451 വോട്ട് (49.3%). യുഡിഎഫിന് 41 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചെന്നുമാണ് കുറിച്ച് ചൂണ്ടിക്കാട്ടിയത്.
ധർമ്മടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പിണറായി വിജയൻ മൽസരിച്ചപ്പോള്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 550 വോട്ട് ലഭിച്ചു (56.6% വോട്ട്). യു ഡി എഫിന് ഈ ബൂത്തിൽ 377 വോട്ട് ലഭിച്ചു (40.6 % ). എൽ ഡി എഫിന് ഈ ബൂത്തിൽ ലഭിച്ച ഭൂരിപക്ഷം 173 വോട്ടാണെന്നും അദ്ദേഹം പറയുന്നു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് നമ്പർ 68ൽ, 500 വോട്ടിന്റെ ഭൂരിപക്ഷം എൽ ഡി എഫിന് ലഭിക്കും എന്നായിരുന്നു പാർടി നേതാക്കൾ മേൽ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടെന്നും ഇത് തെറ്റിപ്പോയെന്നു കെ എം ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. ഈ ബൂത്തിലെ വോട്ടര്‍ന്മാരുടെ ആർജ്ജവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
അതേസമയം, കെ എം ഷാജഹാന്റെ കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ പാടെ തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പരിശോധിച്ചാൽ വ്യക്തമാവും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 68ാം ബൂത്തിലെ വോട്ടിങ്ങ് കണക്കുകളെ കുറിച്ച് അദ്ദേഹത്തിന്റെ പരാമർശങ്ങള്‍ ശരിയാണ്. ബുത്ത് നമ്പർ 68 ൽ യുഡിഎഫ് സ്ഥാനാർത്ഥി തന്നെയാണ് ലീഡ് ചെയ്തത്. എന്നാൽ മുഖ്യമന്ത്രിയുടെ വീട് ഈ ബുത്തിന്റെ പരിധിയിൽ അല്ലെന്ന് കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു.
ധർമടം നിയോജക മണ്ഡലത്തിലെ 68ാം ബുത്ത് മമ്പറം എയ്ഡഡ് യുപി സ്കൂഴ്‍ (വെസ്റ്റ്) ആണ്. എന്നാൽ മുണ്ടയിൽ എന്ന വിലാസമുള്ള മുഖ്യമന്ത്രിക്ക് വോട്ട് ധർമ്മടത്തെ ആർസി അമല ബേസിക്ക് (സൗത്ത്) സ്കൂളിലാണ്. 161ാം നമ്പർ ബൂത്തായ ഇവിടെ 645 ക്രമ നമ്പറിലുള്ള വോട്ടറാണ് സംസ്ഥാന മുഖ്യമന്ത്രി കൂടിയായ പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഭാര്യ കമല, മകന്‍ വിവേക് കിരൺ, മകൾ വീണ എന്നിവർക്കും ഇതേ ബൂത്തിലാണ് വോട്ട്.
ഇതിന് പുറമെയാണ് വോട്ട് സംബന്ധിച്ച തെറ്റായ പ്രചാരണം. ആർസി അമല യുപി സ്കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്ത ബൂത്തിൽ വൻ ഭൂരിപക്ഷമാണ് ഇടത് സ്ഥാനർത്ഥിക്കുള്ളത്. പി കെ ശ്രീമതി 792 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ നേടിയത് 275 വോട്ടുകളാണ്. അതായത് മുഖ്യമന്ത്രിയുടെ ബൂത്തിൽ മൃഗീയ ഭൂരിപക്ഷമാണ് ഇടത് സ്ഥാനാർഥിക്ക് ലഭിച്ചതെന്നിരിക്കെയാണ് മറിച്ചുള്ള പ്രചാരണങ്ങള്‍.