ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് ധനസഹായം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ അനുവദിച്ചതിന് പിറകെ 9.35 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് സർക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് ധനസഹായം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം അനുവദിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പിലൂടെ 2017ല്‍ കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുക. പൂര്‍ണമായും കിടപ്പിലായവര്‍ (28), ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ (21) എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുള്ളവര്‍ (34), ക്യാന്‍സര്‍ രോഗികള്‍ (196) എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് ധനസഹായം ലഭിക്കുക.
ഇക്കഴിഞ്ഞ ജനുവരി 22ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു കോടി രൂപയുടെ അധിക ധനാനുമതിയും നല്‍കിയിരുന്നു. ഇതിന് പിറകെയാണ് 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ചത്.
കഴിഞ്ഞ വർഷം മാര്‍ച്ചിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ധനസഹായം ദുരിതബാധിതര്‍ക്ക് പൂര്‍ണമായി നല്‍കുന്നതിന് 30 കോടി രൂപ അനുവദിക്കുന്നതിനും നിലവില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അക്കൗണ്ടിലുള്ള 12 കോടി രൂപ കിഴിച്ച് 18 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനം എടുത്തിരുന്നു.
എൻഡോസൾഫാൻ ഇരകള്‍ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരത്തിന് ശേഷമാണ് അടുത്തിലെ ദുരിത ബാധിതർക്കായി സര്‍ക്കാർ അധിക സഹായം അനുവദിക്കുന്നത്. സമരസമിതി മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം സർക്കാർ അവസാനിപ്പിച്ചത്. ദുരിതബാധിതരെ മുഴുവന്‍ സാധ്യതാ പട്ടികയില്‍ പട്ടികയില്‍പ്പെടുത്തുമെന്നും സമര സമിതിയുടെ ആവശ്യം ഉൾപ്പെടെ സർക്കാർ അംഗീകരിച്ചിരുന്നു. 500 ഓാളം പേർ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തും. അർഹരായ എല്ലാവരെയും പട്ടികയിൽ പെടുത്താൻ നടപടികൾ സ്വീകരിക്കും. ഇതിനായി ജില്ലാകളക്ടറെ ചുമതലപ്പെടുത്തുമെന്നുമായിരുന്നു തീരുമാനം