സന ഇൽറ്റിജക്ക് അമ്മയെ കാണാമെന്നും എന്നാൽ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
ഇന്ത്യൻ ജുഡീഷ്യറിയിലുള്ള വിശ്വാസം തിരിച്ചുവന്നതായി മെഹബൂബ മുഫ്തിയുടെ മകൾ സന ഇൽറ്റിജ ജാവേദ്. മാതാവിനെ കാണാൻ കാശ്മീരിലേക്ക് പോവാൻ വ്യാഴാഴ്ച സുപ്രീംകോടതി അനുമതി നൽകിയ സംഭവത്തിൽ പ്രതികരിക്കവെയായിരുന്നു ഇൽറ്റിജ ജാവേദിന്റെ പ്രതികരണം. സുപ്രീംകോടതിയുടെ പിന്തുണയുള്ളതിനാൽ മുഫ്തിയെ കാണാൻ കശ്മീർ സന്ദർശിക്കുമ്പോൾ തന്നെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ കഴിയില്ലെന്നും ഇൽറ്റിജ ജാവേദ് പറയുന്നു. എൻഡിടിവിയുടെ വാർത്താ ചർച്ചയിലായിരുന്നു പ്രതികരണം.
ആർട്ടിക്കിൾ 370 പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് മുന്നോടിയായാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഓഗസ്റ്റ് 4 ന് അറസ്റ്റ് ചെയ്തത്. എന്തെങ്കിലും കുഴപ്പമോ പ്രതിഷേധമോ ഉണ്ടാകാതിരിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു കരുതല്‍ തടങ്കൽ. എന്നാൽ തടങ്കലിലാക്കപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും മുഫ്തിയെ കാണാനോ ബന്ധപ്പെടാനോ ബന്ധുക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇൽറ്റിജ ജാവേദ് സുപ്രീം കോടതിയെ സമീപിച്ചത്.
സന ഇൽറ്റിജക്ക് അമ്മയെ കാണാമെന്നും എന്നാൽ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നുമായിരുന്നു കോടതിയുടെ നിലപാട്. വീട്ടുതടങ്കലിലാക്കപ്പെട്ട സി.പി.എം എം.എല്‍.എ യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി അറിയിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞാണ് കോടതി കോടതിയുടെ നിർദേശം. സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന് നോട്ടീസും അയച്ചിരുന്നു .