ഇടിമിന്നലാണ് ബംഗ്ലാദേശിൽ ജീവഹാനിക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഒഡീഷയിലും ബംഗാളിലും കനത്ത നാശ നഷ്ടങ്ങൾ വരുത്തിയ ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ അതിർത്തി പിന്നിട്ട് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. ഒഡീഷ തീരത്ത് 200 കിലോ മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് നിലവില്‍ 70 കിമീ വരെ വേഗതയിലാണ് വീശുന്നത്. വേഗത കുറഞ്ഞതോടെ അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
അതിനിടെ, ബംഗ്ലാദേശിനെ ബാധിച്ച ഫോനിയിൽ 15 പേര്‍ മരിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉള്‍പ്പെട്ടതായാണ് വിവരം. ഇടിമിന്നലാണ് ബംഗ്ലാദേശിൽ ജീവഹാനിക്കിടയാക്കിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 63 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഫോനി മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് ഇതിനോടകം 5 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, കനത്തകാറ്റും മഴയും ബാധിച്ചിട്ടും വൃക്തമായ പദ്ധതിയോടെ കാര്യമായ ചുഴലിക്കാറ്റിനെ ആള്‍നാശമില്ലാതെ നേരിട്ട ഒഡീഷയെ ഐക്യരാഷ്ട്രസഭയടക്കം അഭിനന്ദിച്ചു. 12 ലക്ഷത്തോളം ജനങ്ങളെ ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു ഒഡീഷയിലെ രക്ഷാ പ്രവർത്തനം. സമാനതകളില്ലാത്ത ഒഡീഷയുടെ മുൻ കരുതലിനെ അന്തരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അറിയിച്ചു. ഒഡീഷയിലെ ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളിൽ തിങ്കളാഴ്ച സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Read More: ലോകത്തിന് മാതൃകയാണ് ഈ അതിജീവനം; ഫോനി ചുഴലിക്കാറ്റിനെ ഒഡീഷ നേരിട്ടതിങ്ങനെ