UPDATES

തമിഴ്‌നാട് തീരത്തേക്ക് ഫാനി ചുഴലിക്കാറ്റ്; കേരളത്തില്‍ വ്യാപകമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഫാനി രൂപപ്പെടുന്ന സാഹചര്യത്തില്‍ 27ാം തീയതി മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി രൂപംകൊണ്ടു വരുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം, ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്. 30-ാം തീയതി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം കടക്കുമെന്നാണ് കരുതുന്നത്.

ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഫാനി എന്നാണ് വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഫാനി രൂപപ്പെടുന്ന സാഹചര്യത്തില്‍ 27ാം തീയതി മുതല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും അതിന് പടിഞ്ഞാറുള്ള തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാടുതീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും 27-ന് പുലര്‍ച്ചെ 12 മണിയോടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സമീപ മേഖലയില്‍ കാറ്റിന്റെ വേഗത തുടക്കത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി 28ാം തീയതിയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90കിലോമീറ്റര്‍ വരെയായി ഉയരുമെന്നും തമിഴ്‌നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്.

25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ ഈ പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍