പൊതുമേഖലാ ബാങ്കുകളുടെ മൊത്ത കിട്ടാക്കടം 2018 ഡിസംബർ അവസാനത്തോടെ 8.65 ലക്ഷം കോടിയിൽ നിന്ന് 7.9 ലക്ഷം കോടി രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ നടപടികളുണ്ടാവുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സിതാരാമന്‍. പ്രതിസന്ധികൾ നേരിടാനുള്ള കൂടുതൽ നടപടികൾ ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക രംഗത്തെ മുന്നേറ്റം നിലനിർത്താൻ രണ്ട് വലിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്. രാജ്യത്തെ പൊതുമേഖലാ ബാങ്ക് മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം.
എട്ട് ബാങ്കുകൾ ഒരാഴ്ചയ്ക്കിടെ തന്നെ ഭവന വായ്പാ നിരക്കുകൾ കറച്ച് തുടങ്ങിയിട്ടുണ്ട്. ഈ നടപടിക്ക് പിന്തുണയുമായി 3,300 കോടിരൂപ സർക്കാർ അനുവദച്ചിട്ടുണ്ട്. കൂടാതെ 30,000 കോടി ഇതിനായി സമാഹരിക്കും. സാമ്പത്തിക രംഗത്തെ് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ ബാങ്കുകളിൽ നിന്നുള്ള വന്‍ തുകയുടെ വായ്പകൾ നിരീക്ഷിക്കും. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ പ്രത്യേകം നിരീക്ഷിക്കാനാണ് നടപടി. നീരവ് മോദി നടത്തിയതിന് സമാനമായ തട്ടിപ്പുകൾ തടയാൻ സ്വിഫ്റ്റ് സംവിധാനങ്ങൾ കോർ ബാങ്കിംഗ് സംവിധാനവുമായി നടപ്പാക്കും. എന്നാൽ ബാങ്കുകളുടെ വാണിജ്യപരമായ തീരുമാനങ്ങളിൽ സർക്കാർ ഇടപെടലില്ല. രാജ്യത്തെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ മൊത്ത കിട്ടാക്കടം 2018 ഡിസംബർ അവസാനത്തോടെ 8.65 ലക്ഷം കോടിയിൽ നിന്ന് 7.9 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഇത് നല്ല സൂചനയാണെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.
#WATCH live from Delhi: Finance Minister Nirmala Sitharaman addresses the media https://t.co/aoZpd0Cd05
— ANI (@ANI) August 30, 2019
അതിനിടെ കൂടുതൽ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനവും ധനമന്ത്രി പ്രഖ്യാപിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. 1.75 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ഇതോടെ ഇവ മാറും. കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ച് 15.20 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള നാലാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി മാറ്റും. ഇതിന് പുറമെ ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിക്കുമെന്നും നിർമല സിതാരാമൻ വ്യക്തമാക്കുന്നു.