ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം സർക്കാർ പ്രഖ്യാപിക്കുന്ന വലിയ നടപടി
രാജ്യത്തെ ബാങ്കിങ്ങ് മേഖലയിൽ സമഗ്രമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകൾ 12 ആക്കി ചുരുക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 4 ബാങ്ക് ലയനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതോടെ പ്രധാന ധനകാര്യ ഇടപാടുകൾ 8 ബാങ്കുകളിലേക്കായി ചുരുങ്ങുമെന്നും നിർമല വ്യക്തമാക്കുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമെന്നാണ് ഇതിൽ ആദ്യത്തേത്. ഇതോടെ 1.75 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ഇത് മാറും.
കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ച് 15.20 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള നാലാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായി മാറ്റുമെന്നതാണ് രണ്ടാമത്തെ ലയനം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കുമായി ലയിപ്പിക്കും. ഇതോടെ ഈ സ്ഥാപനം അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.
ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കുമായി ലയിപ്പിക്കും. 8.08 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്കായിരിക്കും ഇത്. ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം സർക്കാർ പ്രഖ്യാപിക്കുന്ന വലിയ നടപടിയാണിത്.
#WATCH live from Delhi: Finance Minister Nirmala Sitharaman addresses the media https://t.co/aoZpd0Cd05
— ANI (@ANI) August 30, 2019
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സിതാരാമന്‍. പ്രതിസന്ധികൾ നേരിടാനുള്ള കൂടുതൽ നടപടികൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയായിയരുന്നു സിതാരാമൻ ബാങ്ക് ലയനം പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്തെ മുന്നേറ്റം നിലനിർത്താൻ രണ്ട് വലിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്. രാജ്യത്തെ പൊതുമേഖലാ ബാങ്ക് മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം.
അതേസമയം, എട്ട് ബാങ്കുകൾ ഒരാഴ്ചയ്ക്കിടെ തന്നെ ഭവന വായ്പാ നിരക്കുകൾ കറച്ച് തുടങ്ങിയിട്ടുണ്ട്. ഈ നടപടിക്ക് പിന്തുണയുമായി 3,300 കോടിരൂപ സർക്കാർ അനുവദച്ചിട്ടുണ്ട്. കൂടാതെ 30,000 കോടി ഇതിനായി സമാഹരിക്കും. സാമ്പത്തിക രംഗത്തെ് ശക്തമായ അടിത്തറയുണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ ബാങ്കുകളിൽ നിന്നുള്ള വന്‍ തുകയുടെ വായ്പകൾ നിരീക്ഷിക്കും. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ പ്രത്യേകം നിരീക്ഷിക്കാനാണ് നടപടി. നീരവ് മോദി നടത്തിയതിന് സമാനമായ തട്ടിപ്പുകൾ തടയാൻ സ്വിഫ്റ്റ് സംവിധാനങ്ങൾ കോർ ബാങ്കിംഗ് സംവിധാനവുമായി നടപ്പാക്കും. എന്നാൽ ബാങ്കുകളുടെ വാണിജ്യപരമായ തീരുമാനങ്ങളിൽ സർക്കാർ ഇടപെടലില്ല. രാജ്യത്തെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ധനമന്ത്രി വ്യക്തമാക്കുന്നു.