ഒത്തുതീർപ്പിന് മുന്നോട്ട് വച്ച തുക സംബന്ധിച്ച് തർക്കം തുടരുകയാണ്.
ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ ചെക്ക് കേസില്‍ പബ്ലിക് പ്രോസിക്യൂഷന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും തുഷാർ വെള്ളാപ്പള്ളിയും ഹാജരായി. യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ഇത് പ്രകാരമാണ് നടപടി.
പബ്ലിക് പ്രോസിക്യൂഷന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഒത്ത് തീർപ്പ് ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കേസ് പരിഹരിക്കാന്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ പരാതിക്കാരന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ടവരുടെ നിലപാട്. എന്നാൽ ഒത്തുതീർപ്പിന് മുന്നോട്ട് വച്ച തുക സംബന്ധിച്ച് തർക്കം തുടരുകയാണ്. ഇതിനോട് നാസില്‍ അബ്ദുല്ല പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കേസിലെ വഞ്ചന തെളിയിക്കാന്‍ കഴിയുന്ന കരാര്‍ രേഖകള്‍ ഉള്‍പ്പെടെ തെളിവുകളാണ് നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ പരിഗണിക്കുന്നത്. എന്നാൽ തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കുകയും ചെയ്യുന്നു. എന്നാൽ, ഈ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തൂഷാറിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചെക്ക് മോഷ്ടിക്കപ്പെട്ടെങ്കിൽ എന്തുകൊണ്ട് ആ സമയത്ത പരാതി നൽകിയില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
തുഷാറിന് ജാമ്യം നിലനിൽക്കുന്ന 20 ദിവസത്തിനകം ജാമ്യകാലാവധിക്കുള്ളിൽ പ്രശ്നം പരിഹരിക്കാനാണ് നീക്കം. ഒത്ത് തീർപ്പ് ശ്രമം പാളിയാൽ നിലവിൽ പാസ്പോർട്ട് ജാമ്യത്തിൽ പുറത്തിറങ്ങിയ തുഷാര്‍ ദുബയിൽ കുടുങ്ങും എന്നാണ് റിപ്പോർട്ട്.