ഇക്കാര്യം ചർച്ച ചെയ്യാനും പുതിയ നേതാവിനെ കണ്ടെത്താനുമായി ഈയാഴ്ച തന്നെ കോൺഗ്രസ് പ്രവർത്തക സമിതി ചേരുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ കോൺഗ്രസ് നേരിട്ട വലിയ തോൽവിയുടെ പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് നിലപാടിൽ ഉറച്ച് രാഹുല്‍ ഗാന്ധി. അനുനയ ശ്രമങ്ങളുമായി നേതാക്കൾ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്ന് സൂചന. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, രൺദ്വീപ് സുര്‍ജ്ജെവല എന്നിവരാണ് ഇന്ന് രാഹുലിനെ കണ്ടത്. കൂടിക്കാഴ്ചയിലും രാഹുൽ നിലപാട് ആവർത്തിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ വരണമെന്നായിരുന്നു തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ച് വ്യക്തമാക്കിയത്. അധ്യക്ഷ പദവി ഒഴിഞ്ഞാലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കളെല്ലാം രാഹുലിന്റെ രാജി തീരുമാനം തള്ളിയെങ്കിലും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാഹുലിൽ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനും പുതിയ നേതാവിനെ കണ്ടെത്താനുമായി ഈയാഴ്ച തന്നെ കോൺഗ്രസ് പ്രവർത്തക സമിതി ചേരുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. തീരുമാനം മാറ്റണമെന്നു മുതിർന്ന നേതാക്കളും പ്രവർത്തകരും ആവശ്യപ്പെുന്നുണ്ടെങ്കിലും രാഹുൽ ഉറച്ചുതന്നെയാണെന്നാണു വിവരം. തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിട്ട കോൺഗ്രസിന് 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പ്രതിനിധികളില്ല.
അതിനിടെ, രാജി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും നാടകം കളിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍ ആരോപിച്ചു. ആത്മാർത്ഥത ഉണ്ടെങ്കിൽ രാഹുൽ ഗാന്ധി നാടകം കളിക്കാതെ കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്‍ക്കണമെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്റെ പ്രതികരണം. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കി ബിജെപിക്ക് വൻ വിജയം സമ്മാനിച്ചത് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയുമാണ്. ഇടത് പാർട്ടികൾ രാജി നാടകത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ന്യൂസ് 18 നോട് പ്രതികരിച്ചു.
ഒഴിയാനാണ് തീരുമാനമെങ്കിൽ വിലകുറഞ്ഞ നാടകം കളിക്കാതെ രാഹുൽ അത് ഉടൻ നടപ്പാക്കണം. ബി.ജെ.പിയുടെ വിജയത്തിന് ഉത്തരവാദി രാഹുല്‍ഗാന്ധിയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചുവെന്നും അദ്ദേഹം ആരോപിക്കന്നു.