ജനനി പദ്ധതി പ്രകാരമാണ് ഭവനം ഫൗണ്ടേഷൻ കേരള ഒന്നരയേക്കർ സ്ഥലത്ത് 26 കോടി ചെലവിൽ ഫ്ലാറ്റ് നിർമാണം പൂർത്തീകരിച്ചത്
ഇടുക്കിയിലെ ഭവന രഹിതർക്കായ സർക്കാർ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ഇന്ന് കൈമാറും. വർഷങ്ങളായി സ്വന്തമായി വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങിയിരുന്ന 165 കുടുംബങ്ങൾലാണ് ഇന്നുമുതൽ ഫ്ലാറ്റ‌് സമുച്ചയത്തിലേക്ക് മാറുന്നത്. അടിമാലി മച്ചിപ്ലാവിൽ ഇരുന്നൂറേക്കർ മെഴുകുംചാൽ പാതയോരത്ത് തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റ് സമുച്ചയം തയ്യാറാക്കിയിട്ടുള്ളത്. ആറു നിലകളിലായി കെട്ടിടത്തിൽ 217 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്.
ജനനി പദ്ധതി പ്രകാരമാണ് ഭവനം ഫൗണ്ടേഷൻ കേരള ഒന്നരയേക്കർ സ്ഥലത്ത് 26 കോടി ചെലവിൽ ഫ്ലാറ്റ് നിർമാണം പൂർത്തീകരിച്ചത്. ഫൗണ്ടേഷന്റെ ഏറ്റവും വലിയ പദ്ധതിയില്‍ കിടപ്പുമുറി, അടുക്കള, ഹാൾ ഉൾപ്പെടെ 400 ചതുരശ്ര അടി വിസ്തീർണമാണ് ഒരോ ഫ്ലാറ്റിനുമുള്ളത്.
മാലിന്യ സംസ‌്കരണത്തിനായി 12 ലക്ഷം രൂപയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, 10.50 ലക്ഷം ചെലവിൽ ഫ്ലാറ്റിലേക്ക് റോഡ‌് എന്നിവയും പഞ്ചായത്ത് നിർമിച്ചിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയും സമുച്ചയത്തോട‌് അനുബന്ധിച്ചുണ്ട്. അടിമാലി പഞ്ചായത്തിൽ 473 ഭൂരഹിത ഭവന രഹിതരാണുള്ളത്.
ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ താക്കോൽ ദാനചടങ്ങ് ഉദ്ഘാടനംചെയ്യും. മന്ത്രി എ സി മൊയ‌്തീൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ജോയ‌്സ് ജോർജ് എംപി, നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും. പഞ്ചായത്ത് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിലാണ് പരിപാടികൾ.