രാജസ്ഥാനിലെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജന ജീവിതം ദുസ്സഹമാക്കി കനത്തമഴയും വെള്ളപ്പൊക്കവും. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികൾ എറ്റവും മോശം അവസ്ഥയിലുള്ളത്. റെക്കോര്‍ഡ് മഴ പെയ്തുകൊണ്ടിരുന്ന ഹിമാചല്‍ പ്രദേശില്‍ മാത്രം ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതുൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി നാൽപതില്‍ അധികം പേർക്ക് ജീവഹാനി സംഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
മഴക്കെടുതിയും ഉരുൾപൊട്ടലും രൂക്ഷമായ ഉത്തരാഖണ്ഡിൽ 18 ഓളം പേരെ ഇതുവരെ കാണാതായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകാശി ജില്ലയെയാണ് കെടുതികൾ കൂടുതൽ ബാധിച്ചിട്ടുള്ളത്. പ്രദേശിക മാർക്കറ്റുകൾ ഉൾപ്പെടെ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകൾ.
യമുനാ നദി കര കവിഞ്ഞതോടെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഡൽഹിയിലും പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുളു-മണാലി ദേശീയപാത-3 തകർന്ന അവസ്ഥയിലാണ്. രാജസ്ഥാനിലെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 810 അണക്കെട്ടുകളില്‍ 210 ലധികം നിറഞ്ഞിട്ടുണ്ട്. കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചിട്ടുണ്ട്.