നിലവിൽ 24,031 പേർ ഹർജിയുടെ ഭാഗമായെന്നാണ് വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നത്.
ഗുജറാത്ത് മുൻ ഐഎഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജി തയ്യാറാവുന്നു. സഞ്ജീവ് ഭട്ടിനെതിരെ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണെന്നും തടങ്കൽ അന്യായമാണെന്നും വ്യക്തമാക്കി തയ്യാറാക്കിയിരിക്കുന്ന ഭീമ ഹർജിയിൽ ഒപ്പുവച്ചവരുടെ എണ്ണം ഇതിനോടകം 25,000 ത്തോട് അടുത്തതായാണ് വിവരം. നിലവിൽ 24,031 പേർ ഇതിന്റെ ഭാഗമായെന്നാണ് വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നത്. നീതിപൂർവ്വമായ വിചാരണ നടന്നിട്ടില്ലെന്നും ഹർജി പറയുന്നു.
ഐപിഎസ് ഉദ്യോഗസ്ഥനായായ സഞ്ജീവ് ഭട്ട് 2002 ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഭവത്തിലൂടെയാണ് പ്രശസ്തനാവുന്നത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകൾ ഗുജറാത്ത് സർക്കാർ നശിപ്പിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യമായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗുജറാത്ത് സർക്കാറിന്റെ നോട്ടപ്പുള്ളിയായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണത്തില്‍ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കുകയായിരുന്നു.
1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിൽ 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്. ഇതിന് പിന്നാലെയാണ് 1989ല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ജാം നഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്. ജാം ജോധ്പൂരിൽ നടന്ന വർഗീയസംഘർഷവുമായി ബന്ധപ്പെട്ടാണ് വൈഷ്ണവി അടക്കമുള്ള എകദേശം 150 പേരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസം ഇയാള്‍ മരിച്ചു. വൃക്ക തകരാറാണ് മരണ കാരണമായത് എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ കാരണമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി കഴിഞ്ഞ മാസം ഉത്തരവ് വന്നത്.