പാട്ടപ്പിരിവിൽനിന്ന് ബക്കറ്റ് പിരിവിലേക്ക് വളർന്ന സി.പി.എമ്മിന് മാത്രമേ മണിക്കൂറിനകം കോടികൾ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ
സഹസ്രകോടീശ്വരൻ മാരുമായാണ് സിപിഎമ്മിനും പിണറായി വിജയനും കൊടിയേരിക്കും ബന്ധമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനിയെപോലെ സിപിഎം കച്ചവട സംഘമായി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സിയുടെ ജനമഹായാത്രയിലെ ഫണ്ട്ശേഖരണത്തെ കുറ്റപ്പെടുത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശങ്ങൾക്ക് തൃശൂരിൽ മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.
ബക്കറ്റ് പിരിവെന്ന പേരിൽ സുതാര്യതയില്ലാത്ത പണപ്പിരിവ്മാത്രം ഏക പരിപാടിയാക്കിയ സിപിഎം ആദർശം പറയരുത്. കള്ളുഷാപ്പിൽ കത്തിക്കുത്തിൽ മരിച്ച രക്തസാക്ഷിക്ക് സ്മാരകം നിർമിക്കാൻ പണപ്പിരിവിന് ഇറങ്ങിയിരുന്ന സിപിഎം ഇപ്പോള്‍ അമ്യൂസ്മെന്റ് സംസ്കാരത്തിലാണ്. പാട്ടപ്പിരിവിൽനിന്ന് ബക്കറ്റ് പിരിവിലേക്ക് വളർന്ന സി.പി.എമ്മിന് മാത്രമേ മണിക്കൂറിനകം കോടികൾ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ എന്നും ഇതിന്റെ രഹസ്യം സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്പിണറായി വിജയൻ നടത്തിയ സംസ്ഥാന യാത്രയിൽ അധ്വാനിക്കുന്ന ജനവിഭാഗത്തെയും കർഷകരെയും കണ്ടില്ല. ആശയ സംവാദമത്രയും നവ സമ്പന്നരോടായിരുന്നു. പാർട്ടിക്കുവേണ്ടി പ്രവർത്തകരെ തഴഞ്ഞ് ഇത്തരക്കാർക്ക് സീറ്റ്കൊടുത്തതും ജയിപ്പിച്ചതും എന്തിന്റെ പേരിലായിരുന്നെന്നും അദ്ദേഹം പറയുന്നു. മഹാരാജാസ്കോളജിൽ കാമ്പസ്രാഷ്ട്രീയത്തിന് ഇരയായി മരിച്ച അഭിമന്യുവിനായി മൂന്ന് കോടി രൂപയാണ് പിരിച്ചെടുത്തത്. വീടുണ്ടാക്കാനും സഹോദരിയുടെ വിവാഹം നടത്താനും 35 ലക്ഷം ചിലവിട്ടു ബാക്കി എന്ത്ചെയ്തുവെന്നും വ്യക്തമാക്കണം. പൈതൃക സമ്പത്തായ കോവളം കൊട്ടാരം കോടീശ്വരന്മാർക്ക്ചുളുവിലക്ക്വിറ്റു. ഹാരിസൺ കേസ്തോറ്റുകൊടുത്തു. ഇതെല്ലാം ചെയ്തശേഷം പുരപ്പുറത്ത് കയറി ആദർശം പറയുന്നത് അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബരിമല അയോധ്യക്ക് സമാനമാണെന്ന യോഗി ആദിത്യനാഥിന്റെ പത്തനം തിട്ടയിലെ പരാമർശം ആപത്ത്സൂചനയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം 20-25നകം പൂർത്തിയാക്കണമെന്നാണ് ഹൈകമാൻഡിന്റെ നിർദേശം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച 18ന് തുടങ്ങമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.