മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കെ നികുതി വിഷയത്തിൽ തീരുമാനം തിരുത്തണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവശ്യമുന്നയിച്ചിരുന്നു.
ജി 20 ഉച്ചകോടിയുടെ ഭാഗമായി ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വലിയ വിജയത്തിൽ ട്രംപ് മോദിയെ അഭിനന്ദിച്ചു. വ്യാപാര നികുതി, റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ കരാറുകൾ എന്നിവയിൽ അഭിപ്രായ വ്യത്യാസങ്ങൾ നില നിൽക്കെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്നാണ് വിലയിരുത്തുന്നത്. കൂടിക്കാഴ്ചയിൽ ഈ വിവാദങ്ങൾ ചർച്ചയാവുമെന്നാണ് റിപ്പോർട്ട്. യുഎസിൽ നിന്നുള്ള 28 ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിയ ഇന്ത്യയുടെ നടപടിയാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ദീര്‍ഘകാലമായി ഇന്തയ്ക്ക് നൽകിവന്നിരുന്നുന്ന വ്യാപാര ഇളവുകൾ ജൂൺ 1 മുതൽ യുഎസ് പിൻ വലിക്കുകയും ചെയ്തിരുന്നു.
ജി 20 ഉച്ച കോടിക്ക് മുന്നോടിയായി നടക്കന്ന കൂടിക്കാഴ്ചയിൽ ആഗോള ഭീകരത ഇറാൻ വിഷങ്ങൾ ചർച്ചയാവുമെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചു. വ്യാപാര സൈനിക സഹകരണങ്ങളായിരിക്കും ചർച്ചയിലെ മുഖ്യ വിഷയങ്ങളെന്ന് ട്രംപും വ്യക്തമാക്കുന്നു. മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കെ നികുതി വിഷയത്തിൽ തീരുമാനം തിരുത്തണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ആവശ്യമുന്നയിച്ചിരുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹം നിലപാട് അറിയിച്ചത്. ‘വർഷങ്ങളായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വർധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീർച്ചയായും പിൻവലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈകാര്യം ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്’ – ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ തീരുമാനങ്ങൾ ദേശീയ താൽപര്യം മുൻ നിർത്തിയാണെന്നായിരുന്നു ഇതിനോട് ഇന്ത്യുയുടെ പ്രതികരണം.
അതേസമയം, 10 ലോക നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി 20 ഉച്ചകോടിയിൽ ബഹുരാഷ്ട്ര വ്യാപാര ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മോദി ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഇന്ത്യ- ജപ്പാന്‍-യുഎസ് ത്രിരാഷ്ട്ര സമ്മളനത്തിനും, ഇന്ത്യ- ചൈന- റഷ്യ തുടങ്ങി ബ്രിക്സ് രാജ്യത്തലവൻമാരുമായും മോദി കൂടിക്കാഴ്ത നടത്തും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒസാക്കയിലേക്ക് പോകുന്നതിന്റെ വിവരങ്ങള്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒസാക്കയിലെത്തിയ മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ സ്വീകരിച്ചു.
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആറാമത്തെ ജി-20 ഉച്ചകോടിയാണ് ഈ മാസം 28-29 തിയ്യതികളിലായി ഒസാക്കയില്‍ നടക്കുന്നത്. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിൽ തുടരുകയാണ്. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് ചര്‍ച്ച നടന്നത്.