വീടുകളിലെയും കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കണക്ഷനുകളുടെ തുകയാണ് എഴുതിതള്ളുക
ഗ്രാമീണരുടെ 650 കോടിയോളം വരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളാൻ ഒരുങ്ങി ഗുജാത്ത് സർക്കാർ. 6.22ലക്ഷത്തോളം വരുന്ന ഗ്രാമീണ കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന നീക്കമാണ് ബിജെപി സർക്കാറിന്റെതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമായിരിക്കും നടപടിയെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ബില്‍ കുടിശ്ശികയായതിനാല്‍ വിഛേദിക്കപ്പെട്ട വീടുകളിലെയും കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കണക്ഷനുകളുടെ തുകയാണ് എഴുതിതള്ളുകയെന്ന് ഗുജറാത്ത് വൈദ്യുതി മന്ത്രി സൗരഭ് പട്ടേല്‍ വ്യക്തമാക്കി.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പുതുതായി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സാധാരക്കാരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചതിന് പുറകെയാണ് ബിജെപി സർക്കാറിന്റെ നടപടി.
അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ദേശീയ തലത്തില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോൺഗ്രസ് നീക്കത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഗുജറാത്ത് സർക്കാറിന്റെ പുതിയ തീരുമാനത്തിന് പിറകിലുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്തെ കർഷകർക്ക് ആശ്വാസം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാതെ പ്രധാനമന്ത്രിയെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ പ്രസ്താവന.