നരേന്ദ്രമോദി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ കോൺഗ്രസ് ഗുജറാത്തിൽ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കുകയാണ് ചെയ്തതെന്ന് ആശ പട്ടേല്‍ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലവും ബിജെപിയുടെ കോട്ടയായിരുന്ന ഗുജറാത്തിലെ ഉന്‍ജയിൽ കോൺഗ്രസിന് വിജയം സമ്മാനിച്ച എംഎൽഎ ആശ പട്ടേല്‍ രാജിവച്ചു. ശനിയാഴ്ചയാണ് ആശ പട്ടേൽ രാജി സമർപ്പിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസമാണ് ഏറ്റുവാങ്ങുന്നത്. കോൺഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ചാണ് പോസ്റ്റുകൾ. എന്നാൽ കോണ്‍ഗ്രസിലെ ജാതിവ്യവസ്ഥയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിക്കത്ത് ഗുജറാത്ത് സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് ആശ പട്ടേല്‍ കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയാണ് രാജി സമർപ്പിച്ചത്.
നരേന്ദ്രമോദി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ കോൺഗ്രസ് ഗുജറാത്തിൽ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നതയുണ്ടാക്കുകയാണ് ചെയ്തതെന്ന് ആശ പട്ടേല്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനമുള്‍പ്പടെയുള്ള പദവികളും രാജിവയ്ക്കുന്നതായി ആശ പട്ടേല്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അവര്‍ കത്തുനൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, എംഎൽഎയുടെ പ്രതികരണം അവർ ബിജെപിയോട് അടുക്കുന്നെന്നതിന്റെ സൂചനകളാണെന്നാണ് വിലയിരുത്തുന്നത്.
മോദിയുടെ ജന്‍മസ്ഥലത്ത് ബിജെപി സിറ്റിങ് എംഎല്‍എ ആയിരുന്ന നാരായണ്‍ പട്ടേലിനെ 19,385 വോട്ടിനാണ് ആശ പട്ടേല്‍ തോല്‍പിച്ചത്. ഉന്‍ജയില്‍ ബിജെപി സിറ്റിംഗ് എംഎല്‍എയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം, ആഷാ പട്ടേലിന്റെ രാജിയും ബിജെപി പ്രവേശന റിപ്പോർട്ടുകളും സാമൂഹിക മാധ്യമങ്ങളിൽ വൻപ്രചാരമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിൽ യുത്ത് കോൺഗ്രസ് പട്ടാമ്പിയിൽ സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്റർ ഉൾപ്പെടെ ചേർത്താണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ആഷാ പട്ടേൽ ബിജെപിയിൽ ചേർന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. ആരും ചിരിക്കരുത്… പ്ലീസ്. എന്ന തലക്കേട്ടോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്.