പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസൽക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നുമുള്ള പരാതിയിലാണ് നടപടി.
ഗുജറാത്ത് മൃഗസംരക്ഷണ നിയമം 2017ൽ ഭേദഗതി ചെയ്തതിനു ശേഷമുണ്ടായ ആദ്യ വിധിയിൽ പശുക്കുട്ടിയെ കശാപ്പ് ചെയ്തെന്ന കേസിലെ പ്രതിക്ക് പത്ത് വർഷം തടനും ഒരു ലക്ഷം രൂപ പിഴയും. രാജ്കോട്ട് ജില്ലയിലെ സലിം മക്രാനി എന്നയാളെയാണ് അഡീഷനൽ ജില്ലാ ജഡ്ജി എച്ച്. കെ. ഡാവെ ശിക്ഷിച്ചത്.
കാലി കടത്തൽ, വിൽപന, ബീഫ് ശേഖരിച്ചു വയ്ക്കൽ എന്നിവയ്ക്ക് നേരത്തേയുണ്ടായിരുന്ന വർഷത്തെ തടവു ശിക്ഷയായിരുന്നു. എന്നാൽ 2017 ൽ ഇത് ഭേദഗതി ചെയ്ത് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയതോടെ 7 മുതൽ 10 വർഷം വരെയാവുകയായിരുന്നു. നിയമത്തിൽ പശുവിനെ കടത്തുന്ന വാഹനം തിരിച്ചു കൊടുക്കാത്ത വിധം അന്തിമമായി കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിലെ സാക്ഷിമൊഴികളും ഫൊറൻസിക് റിപ്പോർട്ടും പരിഗണിച്ചാണ് വിധി.
ഇക്കഴിഞ്ഞ ജനുവരിയിൽ തന്റെ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസൽക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നും കാട്ടി സത്താർ കോലിയ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ഗുജറാത്ത് മൃഗ സംരക്ഷണ നിയമം (ഭേതഗതി) 2017 പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2011ല്‍ ഗോഹത്യ പൂര്‍ണായി നിരോധിക്കുകയും ബീഫ് വില്‍പ്പനയും കടത്തും നിരോധിക്കുകയും ചെയ്തിരുന്നു. 1954ലെ ഗുജറാത്ത് മൃഗ സംരക്ഷണ നിയമം ഭേദഗതി നടത്തിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് 2017ൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി വിജയ് രൂപാണി സര്‍ക്കാർ വീണ്ടും നിയമം ഭേദഗതി ചെയ്തത്.