എറണാകുളം നഗരത്തിലെ പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
മാന്യമായി ജിവിക്കുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് തന്റെ മീന്‍ വില്‍പനയെന്ന് ഹനാന്‍. തന്നെക്കുറിച്ചുള്ള വാര്‍ത്ത വന്നതിന് പിറകെ ഉയര്‍ന്ന വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. ജീവിക്കാന്‍ വേണ്ടിയാണ് മീന്‍ വില്‍ക്കുന്നത്, നിലവില്‍ സാമുഹിക മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഹനാന്‍ പ്രതികരിച്ചു.
സിനിമയുടെ പ്രചാരണത്തിനായാണ് മീന്‍ വില്‍ക്കുന്നതെന്ന പ്രചാരണം തെറ്റാണ്. ജൂനിയര്‍ അര്‍ട്ടിസ്റ്റായി സിനിമയില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.അന്തരിച്ച നടന്‍ കലാഭവന്‍ മണി ചില വേഷങ്ങള്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് മീന്‍ വില്‍പനയ്ക്കിറങ്ങിയതെന്നും ഹനാന്‍ പറയുന്നു. സംവിധായകരെ ആരേയും പരിചയമില്ല, ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അതിനിടെ ഹനാന്റെ പശ്ചാത്തലം ശരിവച്ച് കോളേജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഫീസടയ്ക്കാനുള്‍പ്പെടെ മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ല, കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
എറണാകുളം നഗരത്തിലെ പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്നലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെ ഹനാന് സിനിമയില്‍ വേഷം വാഗ്ദനം ചെയ്ത് സംവിധായകന്‍ അരുണ്‍ഗോപി രംഗത്തെത്തുകയും ചെയ്തു. ഇതോടെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന രീതിയിലും ചര്‍ച്ച ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഹനാന്‍ എന്ന കുട്ടിക്ക് പുതിയ ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തത് സിനിമയ്ക്കായുള്ള പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പ്രതികരിച്ചു. ഇത്തരം ചര്‍ച്ചകളില്‍ വിഷമമുണ്ട്. മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രതികരിച്ചത്. പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ലെന്നും അരുണ്‍ ഗോപി പ്രതികരിച്ചു.
ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല