മാർച്ച് 12ന് അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുലും സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന റാലിയിൽ ഹാർദ്ദിക്ക് പട്ടേലിന് ഔദ്യോഗിക അംഗത്വം നൽകിയേക്കും
സംവരണ പ്രക്ഷോഭം സംഘടിപ്പിച്ച് ഗുജറാത്തിലെ ബിജെപി സർക്കാറിനെ സമ്മർദത്തിലാക്കിയ പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. സമുദായ നേതാവിൽ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഹർദിക്കിന്റെ കടന്ന് വരവ് ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിനിടയിൽ കോൺഗ്രസിന് കൂടുതൽ സ്വാധീനം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് ഹാര്‍ദിക് ലോക്സഭയിലേക്ക് മൽസരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പട്ടേല്‍ ആന്തോളന്‍ സമിതിയില്‍ നിന്നുള്ള ഏതാനും അംഗങ്ങളും ഹാര്‍ദികിനൊപ്പം കോണ്‍ഗ്രസിലെത്തുമെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രവേശനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാക്കാനാവുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ഹാർദ്ദിക്ക് പട്ടേൽ ബിജെപിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കെതിരെ മൽസരിക്കുന്ന പൊതുസമ്മതരെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നും കോണ്‍ഗ്രസ് വക്താവ് റിപ്പോർട്ടുകളോട് പ്രതികരിച്ചു.
മാർച്ച് 12ന് അഹമ്മദാബാദിൽ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുലും സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന റാലിയിൽ ഹാർദ്ദിക്ക് പട്ടേലിന് ഔദ്യോഗിക അംഗത്വം നൽകിയേക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടക്കമിടാനാണ് പാർട്ടി നിക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാട്ടീദാർ ആന്തോളൻ സമിതിയുടെ പിന്തുണയിലായിരുന്നു കോൺഗ്രസ് ഗുജറാത്തിൽ വലിയ മുന്നേറ്റം നടത്തിയത്. എന്നാൽ പട്ടേൽ സമരത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 11പേർ കൊല്ലപ്പെട്ട സംഭവങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നന്നായി പ്രതിരോധത്തിലാവുകയുമായിരുന്നു.
ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ്പട്ടേൽ സമുദായ സംഘടനയായ പട്ടിദാർ അനാമത്ത് ആന്തോളൻ സമിതി (പാസ്) യുടെ നേതാവായ ഹർദിക് പട്ടേലിനെ രാജ്യം ശ്രദ്ധിക്കുന്നത്. സമരത്തെത്തുടർന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായമായ ഇരുപത്തിയഞ്ച് വയസ് പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളിലാണ് മത്സരരംഗത്തുണ്ടാവുമെന്ന് ഹാര്‍ദ്ദിക് പ്രഖ്യാപിക്കുന്നത്.
എന്നാല്‍ സാമ്പത്തിക സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പട്ടേൽ വിഭാഗത്തിന്റെ എതിർപ്പ് കുറയ്ക്കാനായെന്ന വിലയിരുത്തലിലാണ് ബിജെപി. ഇതിന് പുറമെ കേശുഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയും പ്രബലരായ രണ്ട് പട്ടേൽ വിഭാഗങ്ങളുടെ യോഗത്തിൽ പങ്കെടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സമവായ നീക്കങ്ങൾക്ക് ഒരുങ്ങുകയും ചെയ്തിരുന്നു.