രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം അറിയാതെയാണ് ബിജെപിയും കോണ്‍ഗ്രസും പ്രമേയം പാസാക്കാന്‍ ശ്രമിക്കുന്നത്
പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ പ്രമേയം. പ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ഭരണപക്ഷമായ ബിജെപിയും അനുകൂലിച്ചു. ഇതോടെ പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിന് അയച്ചു.
എന്നാൽ 68 അംഗ നിയമസഭയിൽ പ്രമേയത്തെ എതിർത്തത് ഒരംഗമുള്ള സിപിഎം മാത്രമായിരുന്നു. തിയോഗ് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ രാകേഷ് സിംഗയാണ് പ്രമേയത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യമെന്തെന്നോ സ്വാതന്ത്ര്യസമരത്തിന്റെ സത്ത എന്തായിരുന്നുവെന്നോ അറിയാതെയാണ് ബിജെപിയും കോണ്‍ഗ്രസും പ്രമേയം പാസാക്കാന്‍ ശ്രമിക്കുന്നതെന്ന് അരോപിച്ചായിരുന്നു രാകേഷ് സിംഗയുെ നടപടി.
വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിങ് നിയമസഭയിൽ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് പ്രമേയം കൊണ്ടുവന്നത്. പശുവിന്റെ പേരില്‍ രാജ്യത്താകമാനം സംഘപരിവാര്‍ ആള്‍ക്കൂട്ടകൊലപാതകങ്ങളും അക്രമങ്ങളും വ്യാപിപ്പിക്കുമ്പോഴാണ് ഹിമാചല്‍ നിയമസഭയുടെ പ്രമേയമെന്നതും ശ്രദ്ധേയമാണ്. പശു വിശുദ്ധ മൃഗമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രമേയം. ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡ് നിയമസഭയും നേരത്തെ സമാനമായ പ്രമേയം പാസാക്കിയിരുന്നു.
കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച രാകേഷ് സിംഗ ഹിമാചലിന്റെ ജനകീയ സഖാവ്