ജൂലൈ മുതൽ പ്രൈമറി-, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കാനാണ‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് ലക്ഷ്യമിടുന്നത‌്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടുമുതൽ ഹയർ സെക്കൻഡറി വരെ 45000 ക്ലാസ്‌മുറികൾ ഹൈടെക്കാക്കിയ സംസ്ഥാന സർക്കാർ പ്രൈമറി സ്കൂളുകളിലും ഹൈടെക് ലാബുകൾ സജ്ജീകരിക്കുന്നു. ഇതിന് പുറമെ സംസ്ഥാനത്തെ 20.86 ലക്ഷം കുട്ടികൾക്ക് പഠനത്തിനായി ലാപ്‌ടോപും സജ്ജീകരിക്കും.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 9941 സ്കൂളുകളിലാണ് ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നത്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈ മുതൽ പ്രൈമറി-, അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കാനാണ‌് പൊതുവിദ്യാഭ്യാസ വകുപ്പ‌് ലക്ഷ്യമിടുന്നത‌്. ഹൈടെക് ലാബുകൾക്കായി 55,086 ലാപ്ടോപ്പുകൾക്കും യുഎസ്ബി സ്പീക്കറുകൾക്കും 23170 പ്രൊജക്ടറുകൾക്കുമുള്ള സപ്ലൈ ഓർഡർ ഉടൻ നൽകും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഡയറക്ടർ ബോർഡ് യോഗത്തിന്റെതാണ് തീരുമാനം.
നിലവിൽ നികുതിയുൾപ്പെടെ 204.9കോടി രൂപയ്ക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. കിഫ്ബി അംഗീകരിച്ച 292 കോടിയുടെ പ്രോജക്ടിൽ 252.28 കോടി രൂപ ലാപ്ടോപ്പ്, യുഎസ്ബി സ്പീക്കർ, പ്രൊജക്ടറുകൾ എന്നിവയ്ക്ക‌് നീക്കിവെച്ചിരുന്നു. നിലവിലെ തുക കിഫ്ബി അംഗീകരിച്ചതിൽനിന്ന‌് 47.34കോടി രൂപ (18.76ശതമാനം) കുറവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപകരണങ്ങള്‍ക്ക് ഇൻഷുറൻസും അഞ്ചുവർഷ വാറന്റിയും ഉള്ളതിനാൽ സ്കൂളുകൾക്ക് ആ കാലയളവിൽ ബാധ്യതയുണ്ടാകില്ല. ഇതിന് പുറമെ പരാതികൾ പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്പോർട്ടൽ എന്നിവയും കൈറ്റ് സജ്ജമാക്കും. സ്കൂളുകളിൽനിന്നുള്ള പരാതികൾ സമയാ സമയങ്ങളിൽ പരിഹരിച്ചില്ലെങ്കിൽ കമ്പനികളിൽനിന്ന‌് പ്രതിദിനം 100- രൂപ നിരക്കിൽ പിഴ ഈടാക്കാനും തീരുമാനമുണ്ട്.
ജൂലൈമുതൽ ലാബുകൾ സ്ഥാപിതമാകുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. ഇതിന‌് മുന്നോടിയായി 76349 പ്രൈമറി, -അപ്പർ പ്രൈമറി അധ്യാപകർക്ക് അവധിക്കാലത്ത് തന്നെ പ്രത്യേക ഐടി പരിശീലനം നൽകി. 9941 സ്കൂളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.