മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപസൂചിക എന്നറിയപ്പെടുന്നത്.
കേരളത്തിലെ താപ സൂചിയിൽ ക്രമാതീതമായ വർധനയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിൽ താപ സൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിർദേശം പുറപ്പെടുവിച്ചത്.
ഈസാഹചര്യത്തിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 88 പേർക്ക് സൂര്യാതപമേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 48 പേർക്ക് പൊള്ളലും 40 പേർക്ക് ചൂടേറ്റ് പാടുകളും രൂപപ്പെട്ടതായി മാധ്യമം റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപസൂചിക എന്നറിയപ്പെടുന്നത്. തണലുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയും വായുവിലെ ഈർപ്പത്തിന്റെ സാന്നിധ്യവും കണക്കാക്കിയാണ് താപസൂചിക നിർണയിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിവും ഇന്ന് ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് ചുണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾ മുൻ കരുതൽ സ്വീകതരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.