പുതിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും.
ശബരിമല മൂന്നാംഘട്ട സുരക്ഷ ചുമതല പട്ടികകയിൽ ഐജി എസ് ശ്രീജിത്തിന് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. നേരത്തെ പമ്പയുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹത്തിന് ഇത്തവണ സന്നിധാനത്തിന്റെ ചുമതല കൂടി നൽകുകയായിരുന്നു. ആകെ 4026 പൊലീസുകാരാണ് മൂന്നാം ഘട്ടത്തിൽ സുരക്ഷയൊരുക്കുന്നത്. പുതിയ ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും. ഇന്റലിജന്‍സ് ഡിഐജി സുരേന്ദ്രനാണ് നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ ചുമതല.
ഇതിന് പുറമെ സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി.ജയ്ദേവ് ഐപിഎസ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവർക്കും ചുമതല നൽകി. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐപിഎസ്, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗതന്‍. നിലയ്ക്കലില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ക്രൈംബ്രാഞ്ച് എസ്പി ആര്‍ മഹേഷ്. എരുമേലിയില്‍ എസ്പി റജി ജേക്കബ്, എസ്പി ജയനാഥ് ഐപിഎസ് എന്നിവരും സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും.
നാലുഘട്ടങ്ങളിലായി ഒരുക്കിയിട്ടുള്ള ശബരിമലയിലെ സുരക്ഷാ വിന്യാസത്തിന്റെ മുന്നാം ഘട്ടമാണ് വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി ശബരിമലയിൽ നിയോഗിച്ചു.
മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥരിൽ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 389 എസ്ഐമാരും 90 സിഐമാരും 29 ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.