UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തിരമായി നടപ്പിലാക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

മതത്തിന്റെയും ജാതിയുടെയും മറപറ്റി വളര്‍ന്ന് പന്തലിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, അസഹിഷ്ണുത വളരുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥ ഇത്തരം പ്രവണതകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുമ്പോള്‍ ഇരകളാവുന്നതില്‍ ഏറിയ പങ്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ആചാരങ്ങളും അന്ധവിശ്വാസങ്ങളും വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ ചൂഷണ നിരോധനനിയമം അടിയന്തിരമായി നടപ്പാക്കണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. തൊടുപുഴക്കടുത്ത് കമ്പക്കാനത്ത് നടന്ന കൂട്ടക്കൊല ഇത്തരം അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിന്റെ അടുത്ത ഉദാഹരണമാണ്. അന്ധവിശ്വാസങ്ങള്‍ ആഭിചാരത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും തലങ്ങളിലേക്ക് വളരുന്ന പശ്ചാത്തലവും ഇതിനുണ്ട്. മതത്തിന്റെയും ജാതിയുടെയും മറപറ്റി വളര്‍ന്ന് പന്തലിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, അസഹിഷ്ണുത വളരുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥ ഇത്തരം പ്രവണതകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുമ്പോള്‍ ഇരകളാവുന്നതില്‍ ഏറിയ പങ്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ മഹാരാഷ്ട്രയിലും (Maharashtra Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act, 2013) കര്‍ണാടകയിലും (Karnataka Prevention and Eradication of Human Sacrifice and other inhuman, Evil practices and Black magic Act , 2017) നിയമം നിലവിലുണ്ട്. ഈ മാതൃകയില്‍ കേരളത്തിലെ അന്ധവിശ്വാങ്ങളും അനാചാരങ്ങളും തടയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നിയമനിര്‍മാണം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും തടയാന്‍ നിയമനിര്‍മാണം അവശ്യപ്പെട്ട് 2014 ആഗസ്റ്റ് 20ന് തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിലും തുടര്‍ന്ന് 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍വെന്‍ഷനുകള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിമുഖ്യത്തില്‍ ജനകീയ കണ്‍വെന്‍ഷനുകള്‍ നടന്നിരുന്നു. പഞ്ചായത്ത് തലങ്ങളില്‍ അടക്കം നടത്തിയ കണ്‍വെന്‍ഷനുകള്‍ക്കും നിയമനിര്‍മാണത്തിന് വേണ്ടിയുള്ള ഒപ്പു ശേഖരണവും നടത്തിയിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട നിവേദനവും മാതൃകാ ബില്ലിന്റെ കരടും അന്നത്തെ സര്‍ക്കാരിനും, കേരളത്തിലെ 140 എംഎല്‍.എമാര്‍ക്കും ഈ നിവേദനം സമര്‍പ്പിക്കുകയാണ് ചെയ്തത്.
അതേ തുടര്‍ന്ന് നിയമനിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചതായി കഴിഞ്ഞ സര്‍ക്കാര്‍ അറിയിക്കുക്കയും ചെയ്തു.
എല്‍ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2017 സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഷത്ത് പ്രതിനിധി സംഘം നേരിട്ട് കാണുകയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നടപടികളെക്കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയമ നിര്‍മാണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം പരിശോധിച്ച് വേണ്ടത് ചെയ്യാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. നിലവിലെ സാഹചര്യത്തിലും തല്‍സ്ഥിതി തുടരുന്നതിനാല്‍ അടിയന്തിര നടപടി വേണമെന്നും പരിഷത്ത് പുറത്തിറക്കിയ പ്രസ്താവന ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍