പൗരത്വ ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോള്‍ ബിജെപി അതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് എജിപി
അസമിലെ ബിജെപി മുന്നണിയിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കി പൗരത്വ ദേദഗതി ബിൽ 2016. ബില്ലിനെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ അസം ഗണം പരിഷത്ത് എൻഡിഎ വിട്ടു. കോൺഗ്രസ് മുക്ത ഇന്ത്യ എന്ന ബിജെപി പ്രഖ്യാപനം നടപ്പായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിക്കു വൻ തിരിച്ചടിയാണ് മുന്നണിയിലെ വിള്ളൽ. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി അസം ഗണപഷത്ത് നേതാക്കൾ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതോടെയാണ് എന്‍ഡിഎ വിടാന്‍ എജിപി തീരുമാനം. പൗരത്വ ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം നടക്കുമ്പോള്‍ ബിജെപി അതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് എജിപി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുല്‍ ബോറ അരോപിക്കുന്നു.
നിലവിൽ എജിപി തീരുമാനം അസമിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വിവിധ വിഷയങ്ങളുടെ പേരില്‍ മുന്നണിയിലെ സഖ്യകക്ഷികള്‍ ബിജെപിയോട് തർക്കം നിലനിലനിൽക്കുന്ന സാഹചര്യത്തില്‍ മൂന്നു മന്ത്രിമാരുൾപ്പെടെയുള്ള അസം ഗണപരിഷത്തിന്റെ നടപടി ഭാവിയിൽ ബിജെപിക്കു വലിയ തിരിച്ചടി സൃഷ്ടിക്കും.
126 അംഗ അസം നിയമസഭയിൽ 61 സീറ്റുകളാണ് നിലവിൽ ബിജെപിക്കുള്ളത്. 12 സീറ്റുള്ള ബോഡോ പീപ്പിള്‍സ് ഫ്രണ്ടാണ് എന്‍ഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി. അസം ഗണപരിഷത്തിന് 14 സീറ്റുകളും നിയമ സഭയിലുണ്ട്. കോൺഗ്രസ് എ െഎയുഡിഎഫ് എന്നിവർ ഉൾപ്പെടുന്ന പ്രതിപക്ഷത്തിന് 25, 13 പ്രതിനിധികളുമാണുള്ളത്.
2016-ലെ പൗരത്വ ഭേദഗതി ബില്‍. ബില്ലുമായി മുന്നോട്ടു പോകാനാണു ബിജെപി തീരുമാനമെങ്കില്‍ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറു വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് പുതിയ ബില്ല്.